മതപരിവർത്തനം നടത്തിയെന്ന് സംശയം; മകനെയും കുടുംബത്തെയും ചെരുപ്പ് മാല അണിയിച്ച് പിതാവ്

ആഗ്ര: മതം മാറിയെന്ന സംശയത്തെത്തുടർന്ന് മകനെയും കുടുംബത്തെയും പരസ്യമായി അപമാനിക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്ത് പിതാവ്. സംഭവത്തിൽ ശിവരാജ് സിംഗ്(65), ഇളയ മകൻ താരാചന്ദ് എന്നിവർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഹാഥ്രസിലാണ് സംഭവം.
ആഗ്രയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 40 കാരനായ ബൽറാം സിംഗ് അടുത്തിടെയാണ് സ്വന്തം ഗ്രാമമായ ഗരാവ് ഗർഹിയിലേക്ക് മടങ്ങിയെത്തിയത്. ബൽറാമിന്റെയും ഭാര്യ മീനയുടെയും പെരുമാറ്റത്തിൽ മാറ്റം തോന്നിയ പിതാവ് ഇവർ ക്രിസ്തു മതത്തിലേയ്ക്ക് മാറിയതായി സംശയിക്കുകയായിരുന്നു. പ്രസാദം സ്വീകരിക്കാൻ വിസമ്മതിച്ചതും മതപരമായ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നതുമാണ് പിതാവിനെ പ്രകോപിപ്പിച്ചത്.
തുടർന്ന് തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ശിവരാജ് സിംഗ്, മകനെയും കുടുംബത്തെയും വിലക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചായത്തിന് മുന്നിൽ വെച്ച് ദമ്പതികളെ ചെരുപ്പ് മാല അണിയിക്കാൻ നിർബന്ധിക്കുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. സഹോദരൻ താരാചന്ദും ബൽറാമിനെ മർദ്ദിക്കാൻ പിതാവിനൊപ്പം ചേർന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments