ഏഴുകോടി രൂപ നികുതി അടയ്ക്കണം; യുപിയിൽ കൂലിപ്പണിക്കാരന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പുരപ്പുറം മേയുന്ന കൂലിപ്പണിക്കാരന് ലഭിച്ചത് ഏഴുകോടിയിലധികം രൂപയുടെ ആദായനികുതി നോട്ടീസ്. ഹർദോയ് ജില്ലയിലെ രുദമൗ ഗ്രാമവാസിയായ ഗോവിന്ദ് കുമാറാണ് ആദായനികുതി വകുപ്പിന്റെ അപ്രതീക്ഷിത നടപടിയിൽ പകച്ചുനിൽക്കുന്നത്.
7,15,92,786 രൂപ കുടിശ്ശികയിനത്തിൽ അടയ്ക്കണമെന്നാണ് ജനുവരി 13-ന് ലഭിച്ച നോട്ടീസിൽ പറയുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഗോവിന്ദും കുടുംബവും ഒരു ചെറിയ കുടിലിലാണ് താമസിക്കുന്നത്. ഇത്രയും വലിയ തുകയുടെ നികുതി നോട്ടീസ് വരാനുള്ള കാരണം തനിക്കറിയില്ലെന്ന് ഗോവിന്ദ് പറയുന്നു.
എന്നാൽ, ആറ് വർഷം മുമ്പ് കാൺപൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഒരു സ്ത്രീ തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നതായി അദ്ദേഹം സംശയിക്കുന്നു. അന്ന് കുറച്ചു പണം നൽകിയ ശേഷം അവർ ഗോവിന്ദിന്റെ പാസ്‌ബുക്കും ചെക്ക് ബുക്കും കൈക്കലാക്കിയിരുന്നു.
ഇത് ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ സ്ഥാപനങ്ങൾ ഉണ്ടാക്കി കോടികളുടെ ഇടപാട് നടത്തിയിരിക്കാമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഗോവിന്ദും കുടുംബവും ആവശ്യപ്പെട്ടു.
അതേസമയം, നോട്ടീസ് അയച്ചതിനെക്കുറിച്ച് ഔദ്യോഗിക വിവരമില്ലെന്ന് ഐടി ഇൻസ്‌പെക്ടർ ശുഭം ശർമ്മ പ്രതികരിച്ചു.










0 comments