യുപിയിൽ രാംലീല അവതരണത്തിനിടെ ദലിത് യുവാവിന് കാഴ്ച നഷ്ടമായി; സഹായം അഭ്യർത്ഥിച്ചപ്പോൾ നേരിട്ടത് ജാതി അധിക്ഷേപവും ഭീഷണിയും

ലഖ്നൗ: രാംലീല ആഘോഷങ്ങൾക്കിടെ രാമനായി വേഷമിട്ടയാളുടെ അമ്പുകൊണ്ട് രാവണനായി വേഷമിട്ട യുവാവിന്റെ കാഴ്ച നഷ്ടമായി. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ നവംബറിലാണ് സംഭവം നടന്നത്. സുനിൽ കുമാർ എന്ന ദളിത് യുവാവിന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. പരിപാടിയുടെ സംഘാടകരോ അമ്പ് തൊടുത്ത വ്യക്തിയോ നഷ്ടപരിഹാരമോ സഹായമോ നൽകാതെ വന്നതോടെയാണ് സുനിൽകുമാർ പരാതിയുമായി രംഗത്ത് വന്നത്.
രാംലീല ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ രാവണനായി അഭിനയിച്ചത് സുനിൽകുമാർ ആയിരുന്നു. രാംസനേഹി സിങ് എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. നൈതിക് പാണ്ഡെ എന്ന യുവാവാണ് രാമനായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടെ രാമനായി വേഷമിട്ടയാൾ തൊടുത്തുവിട്ട അമ്പ് ലക്ഷ്യംതെറ്റി സുനിൽകുമാറിന്റെ വലതുകണ്ണിൽ കൊണ്ടു. ഉടൻതന്നെ കണ്ണിൽ നിന്ന് രക്തവും വെള്ളവും വന്നിരുന്നു. ഗുരുതരമായ പരിക്കിന് പിന്നാലെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പിന്നീടുണ്ടായ പരിശോധനയിൽ കണ്ടെത്തി.
ജനുവരി 23നാണ് സുനിൽകുമാർ പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ പരിപാടിയുടെ സംഘാടകനോ രാമനായി വേഷമിട്ടയാളോ തനിക്ക് ഒരു സഹായവും ചെയ്തില്ലെന്ന് സുനിൽകുമാർ ആരോപിച്ചു. കേസിന് മുൻപ് രാമനായി വേഷമിട്ട നൈതികിന്റെ വീട്ടിലേക്ക് സഹായം ആവശ്യപ്പെട്ട് സുനിൽകുമാർ നിരവധി തവണ ചെന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ജാതി പറഞ്ഞ് കളിയാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിപാടിയുടെ സംഘാടകനും തന്നെ അപമാനിച്ചുവെന്ന് സുനിൽകുമാർ തന്റെ പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികൾക്കെതിരെ എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വിവിധ വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.










0 comments