ഉദ്ഘാടനങ്ങൾ പ്രഹസനം; ഉത്തർപ്രദേശിൽ 2021-ന് ശേഷം തുറന്ന ഏഴ് വിമാനത്താവളങ്ങളിൽ ആറും പ്രവർത്തനം നിലച്ച നിലയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പുതിയ വിമാനത്താവളങ്ങൾ നോക്കുകുത്തിയാകുന്നു. 2021-ന് ശേഷം സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ച ഏഴ് വിമാനത്താവളങ്ങളിൽ ആറെണ്ണവും ഇപ്പോൾ പ്രവർത്തനരഹിതമാണെന്ന് റിപ്പോർട്ടുകൾ.
അലിഗഡ്, അസംഗഡ്, ചിത്രകൂട്, മുറാദാബാദ്, ശ്രാവസ്തി, കുശിനഗർ എന്നീ വിമാനത്താവളങ്ങളിലാണ് നിലവിൽ വിമാന സർവീസുകൾ ഇല്ലാത്തത്. ഇതിൽ കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളമായിട്ടാണ് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അവിടെ നിന്ന് സർവീസുകളൊന്നുമില്ല.
ഈ പട്ടികയിൽ അയോധ്യയിലെ വിമാനത്താവളം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വിമാനത്താവള നിർമ്മാണത്തിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്. എന്നാൽ വിമാനക്കമ്പനികൾ സർവീസ് നടത്താൻ തയാറാകാത്തതോടെ പദ്ധതികൾ പരാജയപ്പെട്ടു.
റീജിയണൽ കണക്റ്റിവിറ്റി സ്കീം പ്രകാരം നിർമ്മിച്ച ഈ വിമാനത്താവളങ്ങളിൽ പലതിലും ആവശ്യത്തിന് യാത്രക്കാരില്ലെന്നതും ഒരു പ്രശ്നമാണ്. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെയും വിമാനക്കമ്പനികളുമായി കൃത്യമായ കരാറുകൾ ഇല്ലാതെയും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ധൃതിപിടിച്ച് ഉദ്ഘാടനങ്ങൾ നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും, സാങ്കേതിക തടസ്സങ്ങളും റൺവേ സുരക്ഷാ പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സാധാരണക്കാരുടെ നികുതിപ്പണം വെറും ഉദ്ഘാടന മാമാങ്കങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്ന വിമർശനം സംസ്ഥാനത്ത് ശക്തമാകുകയാണ്.










0 comments