വികടൻ മാസികയുടെ നിരോധനം: കേന്ദ്ര നടപടിക്കെതിരെ ചെന്നൈയിൽ സിപിഐഎം പ്രതിഷേധം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ച വികടൻ വൈബ്‌സൈറ്റിന് പൂട്ടിട്ട കേന്ദ്ര നടപടിക്കെതിരെ ചെന്നൈയിൽ സിപിഐ എം പ്രതിഷേധം. അണ്ണാശാലയിലെ പെരിയാർ രാമസാമി നായ്ക്കരുടെ പ്രതിമയ്ക്ക്‌മുന്നിൽ പ്രതിഷേധപ്രകടനം നടത്തിയ പാർടി പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.
അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കൈവിലങ്ങിൽ തിരികെ കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ഒരു കാർട്ടൂൺ വികടന്റെ ഓൺലൈൻ മാഗസിനായ 'വികടൻ പ്ലസ്' കഴിഞ്ഞ ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ചിരുന്നു.
കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപി അനുകൂലികൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ വികടനെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ശനിയാഴ്‌ച കേന്ദ്രം വികടന്റെ വെബ്‌സൈറ്റ് ബ്ലോക് ചെയ്തത്.
നടപടി ജനാധിപത്യവിരുദ്ധമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. അഭിപ്രായ പ്രകനത്തിന്റെ പേരിൽ മാധ്യമങ്ങൾ അടച്ചുപൂട്ടുന്നത് ജനാധിപത്യത്തിന് നല്ലതല്ല. ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവമാണിത്. വെബ്‌സൈറ്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അനുമതി നൽകണമെന്നും സ്റ്റാലിൻ കുറിച്ചു. ഭരണഘടന ഉറപ്പാക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് നടനും ടിവികെ അധ്യക്ഷനുമായ വിജയും പത്രസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിക്കെതിരേ നിലകൊള്ളുമെന്ന് കമൽ ഹാസനും അറിയിച്ചു. നടപടിയിൽ ഇതുവരെയും നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല.
Related News

0 comments