print edition ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് കീഴ്‌ക്കോടതി

ഉമർ ഖാലിദ്
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുന്ന ഉമർ ഖാലിദിന് ജാമ്യം നൽകേണ്ടതാണെന്ന സുപ്രീംകോടതി നിരീക്ഷണംവന്ന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യാപേക്ഷ തള്ളി കീഴ്‌ക്കോടതി. അന്തരിച്ച അമ്മാവന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനും ശസ്‌ത്രക്രിയക്ക് ഒരുങ്ങുന്ന മാതാവിനെ ശുശ്രൂഷിക്കാനും ഇടക്കാലജാമ്യം വേണമെന്ന ഉമർ ഖാലിദിന്റെ ആവശ്യമാണ് കർക്കർഡൂമ അഡീ. സെഷൻസ് ജഡ്‌ജി സമീർ ബാജ്‌പേയ് തള്ളിയത്.
അകന്ന ബന്ധത്തിലെ അമ്മാവന്റെ മരണാനന്തര ചടങ്ങളിൽ പങ്കെടുക്കേണ്ടത് അത്യാവശ്യമല്ലെന്നും അമ്മയുടേത് നിസ്സാര ശസ്‌ത്രക്രിയ മാത്രമാണെന്നുമുള്ള പൊലീസ് വാദം അംഗീകരിച്ചാണ് നടപടി. മരണത്തിന് മാത്രം ഉമർ പോയാൽ മതിയാകും. ശേഷമുള്ള ചടങ്ങളിൽ പങ്കെടുക്കേണ്ടതില്ല. ഖാലിദിന് അഞ്ച് സഹോദരിമാർ ഉണ്ടെന്ന് ഉത്തരവിൽ പറഞ്ഞ കോടതി, ശസ്‌ത്രക്രിയക്ക് മുന്പും ശേഷവും അച്ഛൻ അമ്മയെ നോക്കിക്കോളുമെന്നും പരിഹസിച്ചു.
2020 സെപ്‌തംബറിൽ അറസ്റ്റിലായ ഖാലിദിനെതിരെ ക്രിമിനൽ ഗൂഢാലോചനയടക്കം ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വിചാരണ എങ്ങുമെത്തിയിട്ടില്ല. ഇൗ വർഷം ജനുവരിയിൽ സുപ്രീംകോടതി ഖാലിദിനും ഷർജിൽ ഇമാമിനും മാത്രം ജാമ്യം നിഷേധിക്കുകയും മറ്റ് അഞ്ച് പ്രതികളെ മോചിപ്പിക്കുകയും ചെയ്‌തു. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. പുനഃപരിശോധനാ ഹർജിയും തള്ളി.










0 comments