print edition ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കൽ : കോൺഗ്രസിന് മൗനം

രാഹുൽ ഗാന്ധി
ന്യൂഡൽഹി
ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ അടയ്‌ക്കപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചുള്ള സുപ്രീംകോടതി വിധിയോട് പ്രതികരിക്കാതെ കോൺഗ്രസ്. ജാമ്യം നിഷേധിച്ചുള്ള വിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒൗദ്യോഗികമായ പ്രതികരണത്തിന് കോൺഗ്രസ് തയ്യാറായില്ല. സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ മൗലികാവകാശങ്ങളുടെ ലംഘനമായി വിധിയെ വിമർശിച്ചപ്പോഴാണ് കോൺഗ്രസിന്റെ മൗനം.
കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ, ലോക്‌സഭാംഗം ഇമ്രാൻ മസൂദ് എന്നീ കോൺഗ്രസ് നേതാക്കൾ മാത്രമാണ് സുപ്രീംകോടതി വിധിയോട് പേരിനെങ്കിലും പ്രതികരിച്ചത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ സുപ്രീംകോടതി വിധി കണ്ടതായിപോലും ഭാവിച്ചിട്ടില്ല. പൗരത്വഭേദഗതി നിയമം, മുത്തലാഖ് ബില്‍, വഖഫ് ഭേദഗതി നിയമം, ജമ്മു–കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിലും സമാനമായ നിസ്സംഗസമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടുന്നതും അഭിപ്രായപ്രകടനം നടത്തുന്നതും സംഘപരിവാർ ആയുധമാക്കുമോയെന്ന ആശങ്കയാണ് ദേശീയതലത്തിൽ കോൺഗ്രസിനുള്ളത്.










0 comments