ad
Deshabhimani

ഇന്ത്യയിൽ കാമ്പസ് തുടങ്ങാൻ ഒമ്പത് ബ്രിട്ടീഷ് സർവ്വകലാശാലകൾ എത്തുന്നു

UK
വെബ് ഡെസ്ക്

Published on Oct 09, 2025, 04:05 PM | 2 min read

മുംബൈ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാര്‍മർ ഇന്ത്യയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ കരാറുകൾ സംബന്ധിച്ച ചർച്ചകൾ സജീവമായി. ജൂലൈയിൽ സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകരിച്ചതോടെ സ്റ്റാര്‍മറിന്റെ ആദ്യത്തെ സന്ദര്‍ശനമാണ്.


 ഇന്ത്യ-യുകെ ബന്ധത്തില്‍ പുതിയ ഊര്‍ജത്തെ പ്രതിഫലിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മുംബൈ രാജ്ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാർമറുമായി കടിക്കാഴ്ച നടത്തി.ഒന്‍പത് യുകെ സര്‍വകലാശാലകൾ ഇന്ത്യയിൽ കാമ്പസ് തുടങ്ങുന്നതായി പ്രഖ്യാപിച്ചു.


"മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള ആവശ്യം വളരെ ഉയർന്നതാണ്. അതിനാൽ. കൂടുതൽ ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇത് ബ്രിട്ടനെ ഇന്ത്യയിലെ മുൻനിര അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ ദാതാവാക്കി മാറ്റുകയും വിഷൻ 2035 എന്ന ഞങ്ങളുടെ ദർശനം നിറവേറ്റുകയും ചെയ്യും," എന്ന് സ്റ്റാർമർ പ്രതീക്ഷ പ്രകടിപ്പിച്ചു.


British PM


കരാർ ചട്ടക്കൂടിന് കീഴിൽ ഇന്ത്യയിൽ യുകെ നിക്ഷേപം ആകർഷിക്കുന്ന മേഖലകളിൽ വിദ്യാഭ്യാസവും ഉൾപ്പെടുന്നു. ബിസിനസ്, സാംസ്കാരിക, ഉന്നതവിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള നൂറിലധികം പേർ സന്ദർശക സംഘത്തിലുണ്ട്.


യുകെയുടെ ഏറ്റവും വലിയ കയറ്റുമതി മേഖലകളിൽ ഒന്നാണ് ഉന്നത വിദ്യാഭ്യാസം. 2022 ൽ അവരുടെ അന്താരാഷ്ട്ര വിദ്യാഭ്യാസം കയറ്റുമതി വരുമാനം 32 ബില്യൺ പൗണ്ട്‌ ആയിരുന്നു.


അന്താരാഷ്ട്ര വിദ്യാഭ്യാസം 2022 ൽ യുകെയിലേക്ക് £32 ബില്യണിലധികം കയറ്റുമതി വരുമാനം എത്തിച്ചു. അതിൽ ഏകദേശം £1 ബില്യൺ അന്താരാഷ്ട്ര കാമ്പസുകളിൽ നിന്നുള്ള വരുമാനമാണ്.


ഇന്ത്യയുമായുള്ള കരാർ പ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നു മാത്രമായി സമ്പദ്‌വ്യവസ്ഥയ്ക്ക് 50 മില്യൺ പൗണ്ടിന്റെ ഉത്തേജനം നൽകാനാണ് ബ്രിട്ടൺ ഒരുങ്ങുന്നത്. ഇപ്പോൾ തന്നെ ലങ്കാസ്റ്റർ സർവകലാശാലയ്ക്കും സറേ സർവകലാശാലയ്ക്കും ഇന്ത്യയിൽ പുതിയ കാമ്പസുകൾ തുറക്കാൻ അനുമതി ലഭിച്ചതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു.


താംപ്ടണ്‍ സര്‍വകലാശാലയുടെ ഗുരുഗ്രാമിലെ കാമ്പസ് ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ബാച്ച് പുറത്തിറങ്ങി. കൂടാതെ പ്രസിദ്ധമായ ലിവര്‍പൂൾ സർവ്വകലാശാലയും എത്തുന്നുണ്ട്.  യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്‌റ്റോള്‍,  എന്നീ സര്‍വകലാശാലകൾ യുജിസി അനുമതി തേടിയിട്ടുണ്ട്.  


ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റ് ഗുജറാത്തിലാണ് എത്തുക.  ബ്രിസ്‌റ്റോൾ സര്‍വകലാശാലയുടെ മുംബൈ കാമ്പസ് 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ലിവര്‍പൂൾ സര്‍വകലാശാല ബെംഗളൂരുവിലും യോര്‍ക്ക് സര്‍വകലാശാല അബെര്‍ഡീന്‍ സര്‍വകലാശാല എന്നിവ മുംബൈയിലും കാമ്പസുകൾ പരിഗണിക്കുന്നു.


ജൂലൈയിൽ ഒപ്പുവച്ചതും അടുത്ത വർഷം പ്രാബല്യത്തിൽ വരാൻ പോകുന്നതുമായ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രയോജനപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് സ്റ്റാര്‍മർ ഊന്നിപ്പറഞ്ഞു.


വിസ നയങ്ങളിൽ മാറ്റം വരുത്തുന്നില്ല. ഇന്ത്യയുമായി പുതിയ വിസ കരാർ ഉദ്ദേശിക്കുന്നില്ല എന്നും പ്രധാനമന്ത്രി സ്റ്റാർമർ നേരത്തെ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home