ഇന്ത്യ-ബ്രിട്ടൻ വിദ്യാഭ്യാസ സഹകരണം; ഡൽഹിയിൽ 'യുകെ എഡ്യൂക്കേഷൻ ഹബ്ബ്'

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ സഹകരണം പുതിയ തലത്തിലേക്ക്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ബ്രിട്ടീഷ് കൗൺസിലിൽ 'യുകെ എഡ്യൂക്കേഷൻ ഹബ്ബ്' പ്രവർത്തനമാരംഭിച്ചു.
ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി ഹബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ-യുകെ വിഷൻ 2035-ന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. ഇന്ത്യയിലെ ദേശീയ വിദ്യാഭ്യാസ നയവും ബ്രിട്ടന്റെ അന്താരാഷ്ട്ര വിദ്യാഭ്യാസ തന്ത്രവും തമ്മിൽ ഏകോപിപ്പിക്കാനുള്ള സുപ്രധാന പ്ലാറ്റ്‌ഫോമായി ഈ ഹബ്ബ് പ്രവർത്തിക്കും.
ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, മറ്റ് നിയന്ത്രണ ഏജൻസികൾ എന്നിവരെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് നിർണ്ണായകമാണെന്നും പുതിയ ഹബ്ബ് വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാകുമെന്നും ഉദ്ഘാടന ചടങ്ങിൽ ഡേവിഡ് ലാമി പറഞ്ഞു.
സംരംഭകർ, ശാസ്ത്രജ്ഞർ, നേതാക്കൾ എന്നിവരെ ശാക്തീകരിക്കുന്നതിലൂടെ മികച്ച ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഷിക ഇന്ത്യ-യുകെ വിദ്യാഭ്യാസ സംവാദം നിയന്ത്രിക്കുക, ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് സർവകലാശാലകൾക്ക് മാർഗനിർദ്ദേശം നൽകുക, വിദ്യാഭ്യാസ യോഗ്യതകളുടെ പരസ്പര അംഗീകാരം ഉറപ്പാക്കുക, ഇരു രാജ്യങ്ങൾക്കുമിടയിൽ വിദ്യാഭ്യാസ-നൈപുണ്യ ദൗത്യങ്ങൾ സുഗമമാക്കുക എന്നിവയാണ് ഹബ്ബിന്റെ പ്രധാന ഉദ്ദേശങ്ങൾ.










0 comments