യുജിസി നെറ്റ് പരീക്ഷയിലെ പിഴവുകൾ: പരാതികൾ കേൾക്കാൻ എൻടിഎ

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ സോഷ്യോളജി, ഇംഗ്ലീഷ് പേപ്പറുകളിലെ വ്യാപകമായ പിഴവുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകളിലെ തെറ്റുകളും ആവർത്തനങ്ങളും ഔദ്യോഗിക പരാതി പരിഹാര പോർട്ടൽ വഴി വിദ്യാർത്ഥികൾ ചലഞ്ച് ചെയ്യണമെന്ന് എൻടിഎ അറിയിച്ചു.
വിദ്യാർത്ഥികൾ ഉയർത്തുന്ന ന്യായമായ എല്ലാ പരാതികളും ഏജൻസി പരിശോധിക്കുമെന്ന് മുതിർന്ന എൻടിഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അടുത്തിടെ നടന്ന നീറ്റ് പുനഃപരീക്ഷയിൽ 10,000 പരാതികൾ ലഭിച്ചതായും പരിശോധനയിൽ ഒരു ചോദ്യം പിൻവലിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചോദ്യങ്ങൾ ആവർത്തിക്കുന്നതും അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നതും പതിവാണെന്നും പ്രൊഫസർമാരാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്നും എൻടിഎ ഇതിൽ നേരിട്ട് പരിശോധന നടത്താറില്ലെന്നുമാണ് ഏജൻസിയുടെ വിശദീകരണം.
ജൂൺ 30-ന് നടന്ന സോഷ്യോളജി പരീക്ഷയിലെ ചോദ്യപേപ്പറിൽ പകുതിയോളം ചോദ്യങ്ങളിലും ഗുരുതരമായ സ്പെല്ലിംഗ്, വ്യാകരണ, തർജ്ജമ പിഴവുകൾ ഉണ്ടെന്ന് കാണിച്ച് ഉദ്യോഗാർത്ഥി പങ്കുവെച്ച കുറിപ്പ് എക്സിൽ വലിയ ചർച്ചയായിരുന്നു.
പ്രമുഖ സോഷ്യോളജിസ്റ്റുകളായ റിറ്റ്സറുടെ പേര് 'പുറ്റ്സർ' എന്നും, പാഴ്സൺസിന്റേത് 'പാഴ്സോ' എന്നും, ജി എസ് ഘുര്യെയുടേത് 'ഘുന്യേ' എന്നും, എ ആർ ദേശായിയുടേത് 'എ കെ ദേശായി' എന്നുമാണ് ചോദ്യപേപ്പറിൽ അച്ചടിച്ചിരുന്നത്.
ചോദ്യങ്ങളുടെ ഹിന്ദി പരിഭാഷയും അത്യന്തം മോശമായിരുന്നു. ഇംഗ്ലീഷ് പേപ്പറിലാകട്ടെ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ യാതൊരു മാറ്റവുമില്ലാതെ കൂട്ടത്തോടെ ആവർത്തിക്കുകയായിരുന്നു.











0 comments