ഉദയനിധി ഡിഎംകെയെ നയിച്ചേക്കും; രാഷ്ട്രീയയാത്ര തളർച്ചയില്ലാതെ തുടരുമെന്ന് സ്റ്റാലിൻ

ഉദയനിധി സ്റ്റാലിൻ
ചെന്നൈ: എം കെ സ്റ്റാലിൻ പരാജയപ്പെട്ടതോടെ മകനും യുവജനവിഭാഗം നേതാവുമായ ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ ഡിഎംകെയെ നയിച്ചേക്കും. ചെപ്പോക്ക് തിരുവള്ളിക്കേനിയിൽ 7140 വോട്ടിനാണ് ടിവികെ സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഡി സെൽവത്തെ ഉദയനിധി തോൽപ്പിച്ചത്.
ഡിഎംകെ ശക്തികേന്ദ്രമായ ചെന്നൈ മേഖലയിൽ ഉദയനിധിയെ കൂടാതെ മന്ത്രി പി കെ ശേഖർബാബു മാത്രമാണ് ഡിഎംകെയിൽനിന്ന് ജയിച്ചത്.
ഡിഎംകെയുടെ രാഷ്ട്രീയയാത്ര തളർച്ചയില്ലാതെ തുടരുമെന്നും ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു. പൊതുജീവിതത്തിൽ വലിയ വിജയങ്ങൾ കണ്ടിട്ടുണ്ട്. അതുപോലെ പരാജയങ്ങളെയും നേരിട്ടിട്ടുണ്ട്. അതിനാൽ, വിജയപരാജയങ്ങൾക്കപ്പുറം ആശയങ്ങൾക്കും നയങ്ങൾക്കുമാണ് പ്രാധാന്യമെന്ന ബോധ്യത്തോടെ പ്രവർത്തിക്കുന്ന ഒരാളാണ് താനെന്നും സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിക്കൊപ്പം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പരാജയവും ഡിഎംകെയ്‌ക്ക് ഇരുട്ടടിയായി. 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥിയായ വി എസ് ബാബുവിനോടാണ് എണ്ണായിരത്തിലേറെ വോട്ടിന് തോറ്റത്. മുൻ ഡിഎംകെ നേതാവും ഒരുകാലത്ത് സ്റ്റാലിന്റെ അടുത്ത അനുയായിയുമായിരുന്നു ബാബു.
ഡിഎംകെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ നിയമസഭയിലെത്തി. എന്നാൽ മുൻ എഐഎഡിഎംകെ നേതാവ് പി കെ ശേഖർ ബാബുവിന്റെ വരവോടെയാണ് ബാബു ഡിഎംകെയിൽ അവഗണിക്കപ്പെടുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്ത്നിന്ന് മാറ്റിയതോടെ എഐഎഡിഎംകെയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിവികെയിലെത്തി.
തമിഴ്നാട്ടിൽ സിറ്റിങ് മുഖ്യമന്ത്രിമാർ തോൽക്കുന്നത് ഇത് നാലാംതവണയാണ്. പി എസ് കുമാരസ്വാമി രാജ, എം ഭക്തവത്സലം, ജയലളിത എന്നിവർ മുഖ്യമന്ത്രിയായിരിക്കെ പരാജയപ്പെട്ടിരുന്നു.











0 comments