ജയ്പൂര്‍ കാണാനെത്തിയ രണ്ട് ജാപ്പനീസ് വിനോദസഞ്ചാരികളെ കാണാതായി

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് ജാപ്പനീസ് വിനോദസഞ്ചാരികളെ കാണാതായതായി പരാതി. വിനോദസഞ്ചാരികൾ വാടകയ്‌ക്കെടുത്ത ടാക്സി ഡ്രൈവറുടെ പരാതിയിൽ അശോക് നഗർ പൊലീസ് കേസെടുത്തു.
ജാപ്പനീസ് വിനോദസഞ്ചാരികളായ ഹിബിക്കി ഷിബ്ബയും,യുമയും എന്നിവരെയാണ് കാണാതായത്. ഇവര്‍ ടൂറിസ്റ്റ് വിസയിൽ ഫെബ്രുവരി 6നാണ് ഡൽഹിയിൽ എത്തിയത്. അടുത്ത ദിവസം ജയ്പൂരിലെത്തി ഒരു ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ടാക്സി ഡ്രൈവർ ഫെബ്രുവരി 7ന് രാത്രി ഇരുവരെയും അശോക് നഗർ പ്രദേശത്തെ ഒരു റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി. പക്ഷേ അവർ തിരിച്ചെത്തിയില്ല. ഫെബ്രുവരി 8ന് രാവിലെ വരെ ഡ്രൈവർ അവർക്കായി കാത്തിരുന്നു. എങ്കിലും ഇരുവരും തിരിച്ചെത്തിയില്ല.
ഡ്രൈവര്‍ തിരിച്ചെത്തി അവർ താമസിച്ച ഹോട്ടലിൽ അന്വേഷിച്ചപ്പോൾ അവിടെയും തിരിച്ചെത്തിയില്ല എന്ന് കണ്ടെത്തി. അതിനുശേഷം ഡ്രൈവർ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. റസ്റ്റോറന്റിൽ പ്രവേശിച്ച് ഏകദേശം 5മിനിറ്റിനുശേഷം രണ്ട് വിനോദസഞ്ചാരികളും പുറത്തിറങ്ങി കാൽനടയായി പോകുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് എങ്ങോട്ട് പോയി എന്നത് വ്യക്തമല്ല.
ഇരുവരുടെയും ബാഗുകൾ ടാക്സിയിലായിരുന്നു. ബാഗുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയ്പൂരിലെ വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇരുവർക്കും പദ്ധതിയുണ്ടായിരുന്നു. ഇത് ഡ്രൈവറോടും പറയുകയും ചെയ്തിരുന്നു.
ഇവരുടെ യാത്ര പദ്ധതി പ്രകാരം രണ്ട് വിനോദസഞ്ചാരികളും രണ്ട് രാത്രികൾ ജയ്പൂരിൽ തങ്ങേണ്ടതായിരുന്നു. ഇവിടെ നിന്ന് രൺതംബോർ,ആഗ്ര വഴി ഡൽഹിയിലേക്ക് മടങ്ങേണ്ടതായിരുന്നു.










0 comments