മണിപ്പുരിൽ ഒരു ദിവസം രണ്ട് ഭൂചലനം; കെട്ടിടങ്ങളിൽ വിള്ളൽ

ഗുവാഹത്തി: മണിപ്പുരിൽ ഭൂചലനം. ഒരു ദിവസം തുടർച്ചയായ രണ്ട് ഭൂചലനമാണ് ഉണ്ടായത്. റികടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും റിപ്പോർട്ട് ചെയ്‌തു.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ യെയ്രിപോക്കിൽ 110 കിലോമീറ്റർ ആഴത്തിലാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ഷില്ലോങ്ങിലെ റീജിയണൽ സീസ്മോളജിക്കൽ സെന്റർ ഉദ്യോഗസ്ഥർ പറഞ്ഞു. അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഉച്ചയ്ക്ക് 12.20 നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. കാംജോങ് ജില്ലയിൽ 66 കിലോമീറ്റർ താഴ്ചയിലാണ് രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തെത്തുടർന്ന് മണിപ്പുരിലെ നിരവധി കെട്ടിടങ്ങളിൽ വിള്ളലുകൾ കണ്ടു. തൗബൽ ജില്ലയിലെ വാങ്ജിംഗ് ലാംഡിംഗിൽ ദുരിതാശ്വാസ ക്യാമ്പ് നടത്തിയിരുന്ന ഒരു സ്കൂൾ കെട്ടിടത്തിൽ വിള്ളലുകൾ വീണതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ കാണാം.










0 comments