കരൂർ ദുരന്തം: ടിവികെ ഉത്തരവാദിയല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്

ചെന്നൈ: കരൂരിൽ ടിവികെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കും തിരക്കും സംബന്ധിച്ച കേസിൽ നടനും പാർട്ടി അധ്യക്ഷനുമായ വിജയിയെ സിബിഐ ചോദ്യം ചെയ്തു. ചെന്നൈയിലെ വിജയിയുടെ വസതിയിലെത്തിയായിരുന്നു സിബിഐ സംഘം മൊഴിയെടുത്തത്.
അപകടത്തിന് തന്റെ പാർട്ടിയോ സംഘാടകരോ ഉത്തരവാദികളല്ലെന്ന് വിജയ് സിബിഐയോട് പറഞ്ഞു. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ടിവികെയുടെ സമ്മേളനത്തിനിടെയാണ് അനിയന്ത്രിതമായ തിരക്കുണ്ടാവുകയും നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തത്.
സംഭവത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയെത്തുടർന്നാണ് കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ടത്. സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങിയിരുന്നതായും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും വിജയ് മൊഴി നൽകി.
പൊലീസിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചയാണ് തിരക്കിന് കാരണമായതെന്നാണ് പാർട്ടിയുടെ നിലപാട്. ഏകദേശം മൂന്ന് മണിക്കൂറോളം സിബിഐ സംഘം വിജയിയെ ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട രേഖകളും സിബിഐ പരിശോധിച്ചു.
ചോദ്യം ചെയ്യലിന് ശേഷം സിബിഐ സംഘം മടങ്ങി. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയിക്കെതിരെ ഇത്തരം നടപടികൾ ഉണ്ടാകുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ടിവികെയുടെ ആരോപണം.
എന്നാൽ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും വിജയ് സ്ഥലത്തെത്താത്തതും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ കാണാത്തതും വലിയ വിമർശനങ്ങളിലേക്ക് നയിച്ചിരുന്നു.










0 comments