വിശ്വാസ വോട്ടെടുപ്പിൽ നിന്നുള്ള വിലക്ക്; ടിവികെ എംഎൽഎ സീനിവാസ് സേതുപതി സുപ്രീംകോടതിയിലേക്ക്

ടിവികെ എംഎൽഎ സീനിവാസ് സേതുപതി (വലത്)
ഡൽഹി: തമിഴ്‌നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടിവികെ (തമിഴക വെട്രി കഴകം) എംഎൽഎ സീനിവാസ് സേതുപതി സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്ന് വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീനിവാസ് സേതുപതി വിജയിച്ചത്.
ഇദ്ദേഹത്തിന്റെ വിജയത്തിനെതിരെ ഡിഎംകെ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെആർ പെരിയകറുപ്പൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. തിരുപ്പത്തൂർ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകളിൽ ക്രമക്കേട് നടന്നതായാണ് പെരിയകറുപ്പൻ ആരോപിക്കുന്നത്.
ജസ്റ്റിസുമാരായ എൽ വിക്ടോറിയ ഗൗരി, എൻ സെന്തിൽ കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കടുത്ത പോരാട്ടം നടന്ന തിരുപ്പത്തൂരിൽ സീനിവാസ് സേതുപതി 83,375 വോട്ടുകൾ നേടിയപ്പോൾ പെരിയകറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്.
വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ പെരിയകറുപ്പൻ മുന്നിലായിരുന്നുവെങ്കിലും പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഫലം മാറിമറിയുകയായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ വിലക്ക്. സീനിവാസ് സേതുപതിയുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും.










0 comments