ഞെട്ടലോടെ പൊലീസ് സേന; ത്രിപുര പൊലീസ് മേധാവി അനുരാഗ് ധൻകറെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

അനുരാഗ് ധൻകർ | Photo Credit:NDTV
അഗർത്തല: ത്രിപുര പൊലീസ് മേധാവിയും (ഡിജിപി) 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ അനുരാഗ് ധൻകർ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അദ്ദേഹം സ്വന്തം സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഉടൻ തന്നെ അദ്ദേഹത്തെ അഗർത്തലയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. 40 മിനിറ്റിലധികം സി പി ആർ നൽകിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.
2025 മെയ് മാസത്തിലാണ് അനുരാഗ് ധൻകർ ത്രിപുര ഡിജിപിയായി ചുമതലയേൽക്കുന്നത്. അമിതാഭ് രഞ്ജന്റെ പിൻഗാമിയായാണ് അദ്ദേഹം പൊലീസ് മേധാവിയായത്. ഇതിനു മുൻപ് ഇന്റലിജൻസ് വിഭാഗം ഡിജിപി ആയും സിബിഐയിലും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം പൊലീസ് സേനയെയും ഉദ്യോഗസ്ഥരെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിലൊരാൾ'; ഡിജിപിയെ അനുസ്മരിച്ച് മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ
ത്രിപുര ഡിജിപി അനുരാഗ് ധൻകറിന്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ. പോലീസ് സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അനുരാഗ് ധൻകറെന്ന് അദ്ദേഹം അനുസ്മരിച്ചു.
അതേസമയം ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ പോലീസ് ആസ്ഥാനത്തെത്തിയ മാണിക് സർക്കാരിനെയും പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരിയെയും ജില്ലാ ഭരണകൂടം തടഞ്ഞ നടപടി വിവാദമായിട്ടുണ്ട്.










0 comments