തൃണമൂലിൽനിന്ന് നേതാക്കളുടെ ഒഴുക്ക് തുടരുന്നു

ന്യൂഡൽഹി
: മമതാ ബാനർജിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മുൻമന്ത്രി ജ്യോതിപ്രിയ മല്ലിക്കും തൃണമൂൽ കോൺഗ്രസ് വിട്ടു. കടുത്ത പ്രമേഹമുണ്ടെന്നും വിശ്രമം ആവശ്യമാണെന്നും അറിയിച്ച് മല്ലിക്ക് ടിഎംസി നേതൃത്വത്തിന് കത്തുനൽകി. മമതയുടെ മറ്റൊരു വിശ്വസ്തനായ ഗൗതം ദേബ് സിലിഗുരി കോർപറേഷൻ മേയർ സ്ഥാനവും രാജിവെച്ചു. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം, ബിദാൻനഗർ മേയർ കൃഷ്‌ണ ചക്രവർത്തി, ബാരക്ക്‌പ്പുർ മേയർ ഉത്തം ദാസ് എന്നിവരും രാജി സമർപ്പിച്ചിരുന്നു.
എൺപതുകളുടെ തുടക്കം മുതൽ മമതയ്ക്കൊപ്പം നിലയുറച്ച നേതാവായിരുന്നു
ജ്യോതിപ്രിയ മല്ലിക്. ടിഎംസി രൂപീകരിച്ചപ്പോൾ മല്ലിക് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2001 മുതൽ എംഎൽഎയും മൂന്നുതവണ മന്ത്രിയുമായി. റേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായി 15 മാസം ജയിലിൽ കിടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റു.
ഗൗതം ദേബ് വടക്കൻ ബംഗാളിന്റെ വികസന ചുമതലയുള്ള മന്ത്രിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗൗതം ദേബും തോറ്റു.
തൃണമൂലിന്റെ
440 കോടി
മരവിപ്പിച്ചു
വിമത എംഎൽഎമാരുടെ പരാതിയെ തുടർന്ന് സ്വകാര്യബാങ്കിലെ മൂന്ന് അക്കൗണ്ടുകളിലായുള്ള തൃണമൂലിന്റെ 440 കോടി രൂപ സൈബർ പൊലീസ് മരവിപ്പിച്ചു. 10 വിമത എംഎൽഎമാരാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന പരാതി ഉന്നയിച്ചത്.









0 comments