‘എന്തിന് എന്നെ തനിച്ചാക്കി പോയി’; യുവാവിന്‍റെ മരണത്തില്‍ പ്രതിശ്രുത വധു അറസ്റ്റിൽ

പൂനെ: പ്രതിശ്രുത വധുവിന്റെ ജന്മദിനം ആഘോഷിക്കാൻ സന്തോഷത്തോടെ ലോഹഗഡ് കോട്ടയിലേക്ക് യാത്ര തിരിച്ചതായിരുന്നു കേതൻ. എന്നാൽ ആ യാത്ര ചെന്നവസാനിച്ചത് കേതന്റെ മരണത്തിലായിരുന്നു. പൂനെ ഗാഹുഞ്ജെ സ്വദേശിയായ വ്യവസായി കേതൻ വിശാൽ അഗർവാൾ (26) കൊല്ലപ്പെട്ട സംഭവം ഒരു ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. സംഭവത്തിൽ കേതന്റെ പ്രതിശ്രുത വധു സിയ ഗോയലിനെയും ഇവരുടെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വരുന്ന നവംബറിൽ വിപുലമായി വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നവരാണ് കേതനും സിയയും. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സിയയുടെ ജന്മദിനം ആഘോഷിക്കാൻ ഇവർ ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിങ്ങിന് പോയത്. കോട്ടയുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കേതൻ കാൽവഴുതി 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
തുടക്കത്തിൽ ഇതൊരു അപകടമരണമായി കണക്കാക്കിയാണ് ലോണാവാല റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, സിയയുടെയും സുഹൃത്തിന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസിൽ സംശയം ഉണർത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേതനെ ഇരുവരും ചേർന്ന് മനഃപൂർവ്വം കൊക്കയിലേക്ക് തള്ളിയിട്ടതാണെന്ന് കണ്ടെത്തിയത്.
കേതന്റെ മരണശേഷവും താൻ നിരപരാധിയാണെന്ന് കാണിക്കാൻ സിയ സോഷ്യൽ മീഡിയയിൽ സാധാരണ പോലെ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ തനിച്ചാക്കി പോയി... നമ്മൾ വിവാഹത്തിലേക്ക് ഇത്രയും അടുത്തെത്തിയപ്പോഴാണ് നീ പോയത്. നീ എന്നോട് എന്തിനാണ് ഇത് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു... ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ടും നീ എന്നെ എന്തിനാണ് വിട്ടുപോയത്? ആത്മാവിന് നിത്യശാന്തി നേരുന്നു. കൊലപാതകത്തിന് ശേഷം പ്രതിശ്രുത വധു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഉടൻ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.










0 comments