ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു; മെട്രോ ഗതാഗതം താറുമാറായി, പാളത്തിലൂടെ നടന്ന് യാത്രക്കാര്‍

യാത്രക്കാര്‍ പാളത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യം | image : X
ചണ്ഡിഗഡ് : ഗുരുഗ്രാമിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് മെട്രോ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. വെള്ളിയാഴ്ച രാത്രി സെക്ടർ 72 വിലെ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് ഗ്രിഡ് തകർന്നതിനാൽ ഗുരുഗ്രാമിലെ പലയിടങ്ങളിലും വൈദ്യുതി തടസം നേരിട്ടു.
മെട്രോ ഗതാഗതം താറുമാറായതോടെ യാത്രക്കാർ മെട്രോയിൽ കുടുങ്ങുകയായിരുന്നു. പിന്നീട് മെട്രോ പാളത്തിലൂടെ നടന്നാണ് എല്ലാവരും സ്റ്റേഷനിലെത്തിയത്. സെക്ടർ 72 വിലെ 220 കെവി പവർ സ്റ്റേഷനിലെ പ്രധാന ട്രാൻസ്ഫോമറിലാണ് തീപിടിത്തമുണ്ടായത്. രാത്രി 7.50 മുതൽ 8.33 വരെയാണ് റാപിഡ് മെട്രോ സർവീസുകൾ നിശ്ചലമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെട്രോ നിലച്ചതോടെ യാത്രക്കാർ കൂട്ടമായി പാളത്തിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
കഠിനമായ ചൂട് കാരണം ട്രാൻസ്ഫോമറിൽ ഓയിൽ ചോർച്ചയുണ്ടായതാണ് തീപിടിത്തത്തിന് കാരണം. ഇത് ട്രാൻസ്ഫർ സർക്യൂട്ടിൽ സ്ഫോടനമുണ്ടാകാൻ കാരണമായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് അഞ്ച് സബ്സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണത്തിനാണ് തടസം നേരിട്ടത്.











0 comments