അഭിപ്രായ സമന്വയം സുപ്രീംകോടതി നിർദേശിച്ചത്; ഉന്നതവിദ്യാഭ്യാസമേഖല സംഘർഷഭരിതമാകുന്നത് വിദ്യാർഥികൾക്ക് സഹായകരമാകില്ല: എൽഡിഎഫ് കൺവീനർ

ടി പി രാമകൃഷ്ണൻ
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക (കെടിയു) സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ അനുരഞ്ജനത്തിന് തയ്യാറായത് ഉന്നതവിദ്യാഭ്യാസമേഖലയിലെ സംഘർഷഭരിതമായ സാഹചര്യം ഒഴിവാക്കാനെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല വളരെ ഗൗരവമുള്ളതാണ്. എല്ലാക്കാലത്തും സംഘർഷഭരിതമായി മുന്നോട്ടുപോകുന്നത് ഒരിക്കലും വിദ്യാർഥികൾക്ക് സഹായകരമാകില്ല. സർക്കാരും ഗവർണറുമായി അഭിപ്രായസമന്വയം ഉണ്ടാക്കണമെന്ന നിർദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ട ഭരണപരമായ നടപടിയാണ്. ഇതിന്മേൽ ഒരു ഭിന്നതയുമില്ലെന്നും ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുൻഗണനയെന്നും എൽഡിഎഫ് കൺവീനർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തിയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്നുകണ്ടാണ് തീരുമാനമെന്ന് മന്ത്രി ആർ ബിന്ദു കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ചാൻസലറും സർക്കാരും ആശയവിനിമയം നടത്തി ധാരണയിൽ എത്തിച്ചേരണമെന്ന് സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി പി രാജീവിനൊപ്പം ഗവർണറെ കണ്ടു. മുഖ്യമന്ത്രി ആണ് സംസാരിക്കേണ്ടതെന്ന് ഗവർണർ സൂചിപ്പിച്ചു. കൂടിക്കാഴ്‌ച എങ്ങുമെത്താതെ അവസാനിച്ചു. തുടർന്ന് മുഖ്യമന്ത്രി ഗവർണറെ കണ്ടു. അവിടെ ഉണ്ടായ തീരുമാനമാനപ്രകാരമാണ് അനുരഞ്‌ജനത്തിലെത്തിയതെന്ന് മന്ത്രി പറഞ്ഞു.










0 comments