print edition കൂടുതൽ എംപിമാർ വിമതപക്ഷത്തേക്ക്; രചനാ ബാനർജിയും മമതയെ വിട്ടു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽനിന്ന് വിമത പക്ഷത്തേക്കുള്ള കൂറുമാറ്റം തുടരുന്നു. മമതയുടെ വിശ്വസ്‌തയായി അറിയപ്പെട്ടിരുന്ന ഹൂഗ്ലി എംപിയും നടിയുമായ രചനാ ബാനർജിയും വിമത പക്ഷത്തോടൊപ്പം ചേർന്നു.
ചൊവ്വാഴ്‌ച ഡൽഹിയിൽ എത്തിയ രചനാ ബാനർജി കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവുമായും ബിജെപി എംപി നിഷികാന്ത് ദൂബെയുമായും കൂടിക്കാഴ്‌ച നടത്തി.
രചനകൂടി കൂറുമാറിയതോടെ വിമത പക്ഷത്തെ എംപിമാരുടെ എണ്ണം 21 ആയി. ഏഴ് ലോക്‌സഭാംഗങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കൂടുതൽപേർ വൈകാതെ തങ്ങൾക്കൊപ്പം എത്തുമെന്ന് വിമത പക്ഷം അവകാശപ്പെടുന്നു.
നാഷണലിസ്‌റ്റ് സിറ്റിസൺസ് പാർടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിച്ചുവെന്നും ലോക്‌സഭയിൽ എൻഡിഎയ്‌ക്കൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്നും വിമത പക്ഷം കഴിഞ്ഞ ദിവസം ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കണ്ട് കത്തുനൽകിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും മുമ്പ് മമതാ ബാനർജി പക്ഷത്തെ കൂടി കേൾക്കുമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു.
എൻസിപിഐയിൽ ലയിച്ചതായാണ് വിമത എംപിമാർ അവകാശപ്പെടുന്നത്. എന്നാൽ നിയമപരമായി ഇത് നിലനിൽക്കില്ലെന്നാണ് നിയമവിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. ലയനത്തിന് മാതൃപാർടിയുടെ പൂർണമായ അംഗീകാരമുണ്ടാകണം.
ഒപ്പം പാർലമെന്ററി പാർടിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. ഇവിടെ എംപിമാർ മാത്രമാണ് മറ്റൊരു പാർടിയിൽ ലയിച്ചതെന്നും മാതൃപാർടി അതേ നിലയിൽ തുടരുന്നുണ്ടെന്നും നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.










0 comments