തിരുനെൽവേലി ദുരഭിമാനക്കൊല; കേസ് സിബിസിഐഡിക്ക് കൈമാറി

തിരുനെൽവേലി: തമിഴ്നാട്ടിൽ ഐടി ജീവനക്കാരനായ കവിൻ സെൽവഗണേഷ് കൊല്ലപ്പെട്ട കേസിലെ അന്വേഷണം തമിഴ്‌നാട് സർക്കാർ സിബിസിഐഡിക്ക് കൈമാറി. കഴിഞ്ഞ ഞായറാഴ്ച തിരുനെൽവേലിയിൽ വച്ച് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കവിന്റെ അമ്മ നൽകിയ പരാതിയിൽ പാളയങ്കോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
തിരുനെൽവേലി സ്വദേശി എസ് സുർജിത്ത് ആണ് മുഖ്യപ്രതി. ഇയാളുടെ മാതാപിതാക്കളായ ശരവണൻ, കൃഷ്ണകുമാരി എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇരുവരും തമിഴ്‌നാട് സ്‌പെഷ്യൽ പോലീസ് സേനയിലെ സബ് ഇൻസ്‌പെക്ടർമാരാണ്. ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ചെന്നൈയിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട കവിൻ. പാളയംകോട്ടയിലെ സ്വകാര്യ ക്ലിനിക്കിൽ സിദ്ധ പ്രാക്ടീഷണറായി ജോലി ചെയ്തുവരികയായിരുന്നു സുർജിത്തിന്റെ സഹോദരി. കവിനും സുർജിത്തിന്റെ സഹോദരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ജാതി വ്യത്യാസങ്ങൾ കാരണം പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു.
ഞായറാഴ്ച മുത്തശ്ശന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെത്തിയിരുന്നു കവിൻ. സംസാരിക്കാനെന്ന വ്യാജേനയാണ് സുർജിത്ത് കവിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടർന്ന് കൈയ്യിലൊളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയായ സുർജിത്തിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിഎൻഎസിലെ 296(ബി), 49, 103(1) എന്നീ വകുപ്പുകളും എസ്‌സി/എസ്ടി നിയമത്തിലെ 3(1)(ആർ), 3(1)(എസ്), 3(2)(വി) എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.











0 comments