ജാർഖണ്ഡിൽ ഇടിമിന്നലേറ്റ് എട്ട് പേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിൽ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് എട്ട് പേർ മരിച്ചു. ഇവരിൽ മൂന്ന് സ്ത്രീകളും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്നു. റാഞ്ചി, ഗർവ ജില്ലകളിൽ രണ്ടുപേർ വീതവും, ചത്ര, ഗിരിദിഹ്, സെറൈകേല-ഖർസവാൻ, ജംതാര എന്നീ ജില്ലകളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടത്. ഇടിമിന്നലേറ്റുള്ള വിവിധ അപകടങ്ങളിൽ ജംതാരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും, സെറൈകേലയിൽ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകി.
റാഞ്ചിയിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് ജിതു മഹ്‌ലി (55), നിരാഷോ ദേവി (33) എന്നിവരാണ് മരിച്ചത്. ഗർവയിൽ മരത്തിനടിയിൽ നിൽക്കുന്നതിനിടെ റീന ദേവി (30) എന്ന സ്ത്രീയും, ആടുകളെ മേയ്ക്കുന്നതിനിടെ റാം അവതാർ പാൽ (65) എന്ന വയോധികനും മിന്നലേറ്റു മരിച്ചു. ചത്ര ഇക്കോ പാർക്കിൽ ജോലി ചെയ്യുന്നതിനിടെ ഗീതാ ദേവി (35) എന്നയാളും ഗിരിദിഹ്, ജംതാര ജില്ലകളിൽ പത്ത് വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളുമാണ് ഇടിമിന്നലേറ്റു മരിച്ചത്.
സെറൈകേല-ഖർസവൻ ജില്ലയിലെ ഒരു കുടിലിൽ അഭയം തേടുന്നതിനിടെ സഞ്ജയ് ദിയോഗാം (35) എന്നയാൾ മിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിനും മകൾക്കും പരിക്കേൽക്കുകയും ചെയ്തു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.










0 comments