കൊറിയൻ ഗെയിം അഡിക്ഷൻ; പെൺകുട്ടികളെ മരണത്തിലേക്ക് നയിച്ചതിൽ കുടുംബ പ്രശ്നങ്ങളും

ഉത്തര്‍പ്രദേശിലെ ഗാസിയബാദിൽ മുന്ന് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ കൊറിയൻ ഗെയിം അഡിക്ഷനൊപ്പം കുടുംബത്തിലെ അന്തഛിദ്രവും അവരെ ബാധിച്ചിരുന്നതായി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.
നിഷിക (16),പ്രാചി (14),പഖി (12)എന്നീ സഹോദരിമാർ ബുധനാഴ്ച ടീല മോഡ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ ഭാരത് സിറ്റി സൊസൈറ്റിയുടെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.
സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒമ്പത് പേജുള്ള പോക്കറ്റ് ഡയറി കൊറിയൻ ഗെയിമിനോടും സംസ്കാരത്തോടുള്ള തീവ്രമായ അടുപ്പത്തിനൊപ്പം കുടുംബ കലഹത്തെത്തുടർന്നുള്ള വേദനയും ഒറ്റപ്പെടലും വ്യക്തമാക്കുന്നു. കുട്ടികൾ ഇത്തരം മായിക ലോകത്തേക്ക് പോയത് തന്നെ അവര്‍ക്ക് ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളും കൂടിയാണെന്ന് വ്യാഴാഴ്ച പോലീസ് പറഞ്ഞു.
"കൊറിയൻ ലവ് ഗെയിം"എന്നറിയപ്പെടുന്ന ടാസ്‌ക് അധിഷ്ഠിത ഇന്ററാക്ടീവ് ആപ്പ് വഴിയുള്ള മാനസിക അടിമത്തമാണ് മൂന്ന് കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു പൊലീസിന്റെ പ്രഥമിക നിഗമനം.ബുധനാഴ്ച പുലര്‍ച്ചെയാണ് അവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉയരത്തിൽ നിന്നും ചാടിയത്. രണ്ട് വർഷം മുമ്പ് ഇവര്‍ സ്കൂളിൽ പോകുന്നത് പോലും നിർത്തിയിരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
കൊറിയയോടുള്ള പെൺകുട്ടികളുടെ പ്രണയത്തെക്കുറിച്ചും അത് ഉപേക്ഷിക്കാൻ കുടുംബം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഡയറിയിൽ ആവർത്തിച്ചുള്ള പരാമർശങ്ങളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം കുടുംബം നേരിട്ടിരുന്ന വെല്ലുവിളികളും അവരെ മനസിലാക്കാതെ പോയതും ഡയറി കുറിപ്പിൽ വ്യക്തമാക്കുന്നു.

"ഞങ്ങൾ കൊറിയനെ സ്നേഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന കുട്ടികൾ,മാതാപിതാക്കൾ അവരുടെ താൽപ്പര്യങ്ങളെയും വിവാഹം ഉൾപ്പെടെയുള്ള ഭാവി തെരഞ്ഞെടുപ്പുകളെയും എതിർത്തിരുന്നുവെന്ന് ആരോപിക്കുന്നു. "നിങ്ങൾ ഞങ്ങളെ കൊറിയൻലോകം ഉപേക്ഷിക്കാൻ നിർബന്ധിച്ചു. ...ഒരു ഇന്ത്യക്കാരനുമായുള്ള ഞങ്ങളുടെ വിവാഹം നിങ്ങൾ പ്രതീക്ഷിച്ചിരുന്നു,അത് ഒരിക്കലും സംഭവിക്കില്ല,"ഡയറിയിൽ പറയുന്നു.
ശാരീരിക ശിക്ഷയെക്കുറിച്ചും അതിൽ പരാമർശിക്കുന്നുണ്ട്,അവരുടെ പിതാവിനോട് ക്ഷമാപണം നടത്തിക്കൊണ്ടാണ് അവസാനിക്കുന്നത്. "നിങ്ങളുടെ തല്ലിനേക്കാൾ നല്ലത് മരണമാണ്.അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്...ക്ഷമിക്കണം പപ്പാ."എന്നും കുറിച്ചു.
Related News
"പോക്കറ്റ് ഡയറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്,വിഷയംകൂടുതൽ ആഴത്തിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,"എന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. "ഡയറി എഴുതിയ സാഹചര്യവും അതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,"അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളുടെ പിതാവ് ചേതൻ ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ടതിനെത്തുടർന്ന് കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലായിരുന്നുവെന്ന് താമസക്കാരുടെ സംഘടനയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധി വീട്ടിൽ ഇടയ്ക്കിടെ സംഘർഷങ്ങൾക്ക് കാരണമായെന്നും,രണ്ട് കോടിയിലധികം രൂപ നഷ്ടപ്പെട്ടുവെന്നും,ഒരു ഘട്ടത്തിൽ വൈദ്യുതി ബിൽ അടയ്ക്കാൻ ഒരു മൊബൈൽ ഫോൺ വിറ്റുവെന്നുംപറയുന്നു.
കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം,ബുധനാഴ്ച വൈകുന്നേരം നിഗം ബോധ് ഘട്ടിൽ സംസ്‌കരിച്ചു.










0 comments