print edition ഇന്ത്യ കൂട്ടായ്മയെ തകർക്കുന്നു; മറുപടിയില്ലാതെ കോൺഗ്രസ്

പ്രതീകാത്മക ചിത്രം

എം അഖിൽ
Published on Jun 10, 2026, 12:41 AM | 1 min read
ന്യൂഡൽഹി: ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരായ പ്രതിപക്ഷക്കൂട്ടായ്‌മയെ ദുർബലപ്പെടുത്തുന്നുവെന്ന വിമർശങ്ങൾക്ക് മറുപടിയില്ലാതെ കോൺഗ്രസ്. ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ ഇടതുപക്ഷവും സമാജ്‌വാദി, ആർജെഡി, നാഷണൽകോൺഫറൻസ് തുടങ്ങിയ പാർടികൾ ഉന്നയിച്ച നിശിത വിമർശങ്ങൾക്ക് രാഹുൽഗാന്ധിക്കോ മല്ലികാർജുൻ ഖാർഗെയ്‌ക്കോ മറുപടിയുണ്ടായിരുന്നില്ല. ഡിഎംകെയും എഎപിയും ഇന്ത്യാകൂട്ടായ്‌മ ബഹിഷ്‌കരിച്ചതിന് കാരണം കോൺഗ്രസിന്റെ അവസരവാദ നിലപാടുകളാണ്. ഡൽഹി, ബിഹാർ, തമിഴ്‌നാട്, പശ്‌ചിമബംഗാൾ, കേരളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അതതിടങ്ങളിലെ പ്രധാനപാർടികളെ കടന്നാക്രമിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്.
നാഷണൽഹെറാൾഡ് കേസിൽ സോണിയയെയും രാഹുലിനെയും ഇഡി വേട്ടയാടിയപ്പോൾ ഇന്ത്യാകൂട്ടായ്‌മയിലെ മറ്റ് കക്ഷികൾ ഇരുവരെയും ശക്തമായി പിന്തുണച്ചു. എന്നാൽ, മറ്റ് പാർടികളുടെ നേതാക്കൾക്ക് എതിരെ കേന്ദ്രഏജൻസികൾ രംഗത്തെത്തിയപ്പോൾ കോൺഗ്രസ് അതിനെ അപലപിച്ചില്ല. അന്വേഷണ ഏജൻസികളെ ആയുധമാക്കി കോൺഗ്രസ് മുതലെടുപ്പ് നടത്തി. ഡൽഹിയിൽ കെജ്‌രിവാളിന് എതിരായ മദ്യനയ കേസ് തെരഞ്ഞെടുപ്പ് വേളയിൽ പ്രധാന പ്രചാരണവിഷയമാക്കി. കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന് രാഹുൽഗാന്ധി ഉൾപ്പടെയുള്ളവർ പ്രസംഗിച്ചു. തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സഖ്യം ഏകപക്ഷീയമായി ഉപേക്ഷിച്ച് ടിവികെയുമായി കൈകോർത്തു. ബിഹാറിൽ തെരഞ്ഞെടുപ്പ് വേളയിൽ ആർജെഡിക്ക് കാര്യമായ പിന്തുണ നൽകിയില്ല.
ജാർഖണ്ഡിൽ ജെഎംഎമ്മുമായി ആലോചിക്കാതെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും സഖ്യത്തിൽ വിള്ളലുണ്ടാക്കി. വരാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടിയെ കോൺഗ്രസ് പിന്നിൽ നിന്നും കുത്തുമോയെന്ന ആശങ്കയും ശക്തമാണ്.







0 comments