ഡ്രൈവിങ് സീറ്റിൽ സർക്കാർ മതി, ഗവർണർക്ക് ബിൽ തടഞ്ഞുവെക്കാൻ അധികാരമില്ല, മന്ത്രിസഭയാണ് പ്രധാനം; സുപ്രധാന ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്‌ട്രപതി ദ്രൗപദി മുർമ്മു നൽകിയ റഫറസിൽ ഗവർണർക്ക് തിരിച്ചടി. സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ തീർപ്പിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന് അനുകൂലമായ നിരീക്ഷണം.
'ഗവർണറുടെ അധികാരം പരിമിതമാണ്. അകാരണമായി ബില്ലുകൾ തടയരുത്. അങ്ങനെ ചെയ്യുന്നത് ഫെഡറൽ സംവിധാനത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഭരണത്തിന്റെ സർക്കാരാണ് ഡ്രൈവിങ് സീറ്റിലുണ്ടാകേണ്ടത്. രണ്ട് അധികാര കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടാകാൻ പാടില്ല. മന്ത്രി സഭയ്ക്കാണ് പ്രാധാന്യം. ബില്ലുകളിൽ സമയപരിധി നിശ്ചയിക്കാനാകില്ല. ബിൽ തിരിച്ചയക്കുകയാണ് പ്രശ്നമുണ്ടെങ്കിൽ ഗവർണറുടെ ജോലി, അല്ലാതെ തടഞ്ഞുവെക്കാനാകില്ല' - സുപ്രീം കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായ്‌യുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് രാഷ്‌ട്രപതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതിൽ തീരുമാനമെടുത്തത്.
രാഷ്‌ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും തള്ളണമെന്നുമായിരുന്നു കേരളം അതിശക്തമായി വാദിച്ചത്. സമാനനിലപാടാണ് തമിഴ്‌നാടും സ്വീകരിച്ചത്. സമയപരിധി നിശ്ചയിക്കാൻ രണ്ടംഗ ബെഞ്ചിന് അധികാരമില്ലെന്നും വിശാല ബെഞ്ചിലേക്ക് വിടണമെന്നും കേന്ദ്രസർക്കാർ വാദിച്ചെങ്കിലും പ്രസ്‌തുത വിധിയിൽ ഇടപെടില്ലെന്ന് ഭരണഘടനാബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി.
പ്രതിപക്ഷ പാർടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്‌ടിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ ഗൂഢാലോചനക്കേറ്റ പ്രഹരമായിരുന്നു രണ്ടംഗബെഞ്ചിന്റെ സുപ്രധാനവിധി.









0 comments