print edition ബംഗാളിൽ ‘കരി നിയമങ്ങൾ’ പാസാക്കി ബിജെപി സര്‍ക്കാര്‍


സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:00 AM | 1 min read
ന്യൂഡൽഹി : പശ്‌ചിമബംഗാളിൽ അധികാരത്തിലെത്തിയതിന് പിന്നാലെ കരിനിയമങ്ങൾ പാസാക്കി ബിജെപി സർക്കാർ. ‘സാമൂഹ്യവിരുദ്ധം’ എന്ന് സർക്കാരിനോ പൊലീസിനോ തോന്നുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിചാരണ കൂടാതെ ഒരുവർഷംവരെ ജയിലിലിടാനുള്ള വ്യവസ്ഥയുള്ള ബിൽ നിയമസഭ പാസാക്കി. ഇൗ നിയമപ്രകാരം ആരെയും സർക്കാരിന് കരുതൽതടങ്കലിലാക്കാം. സർക്കാർ രൂപീകരിക്കുന്ന ഉപദേശകസമിതി ഒരോ മൂന്നാഴ്‌ച്ചയിലും ഇത്തരം കേസ് പരിശോധിച്ച് തീരുമാനമെടുക്കും.
കരുതൽതടങ്കലിലുള്ളവർക്ക് ഉപദേശകസമിതി മുന്പാകെ ഹാജരാകാൻ അഭിഭാഷകനെ വയ്ക്കാനുള്ള അവകാശം പോലുമില്ല. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നിർവചനം വിപുലീകരിച്ച് സംഘടിത തട്ടിപ്പ്, നിയമവിരുദ്ധമായ സ്വത്ത് കൈവശംവെക്കൽ, അനധികൃതഖനനം, മണൽകടത്ത്, സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കൽ തുടങ്ങിയവയെ കൂടി ഉൾപ്പെടുത്തി. ഇത് ന്യൂനപക്ഷങ്ങളെയും, ദളിത് – പിന്നോക്കവിഭാഗങ്ങളെയും, സർക്കാർ വിമർശകരെയും വേട്ടയാടാനുള്ള ആയുധമാക്കാൻ സാധ്യതയുണ്ട്. വിവിധ കേസിലുൾപ്പെട്ട ആളുകളുടെ സ്വത്ത് കണ്ടുകെട്ടാനും ലേലം ചെയ്യാനും അധികാരം നൽകുന്ന മറ്റൊരു ബില്ലും തിങ്കളാഴ്‌ച സഭ പാസാക്കി. ഏക സിവിൽകോഡ് ബിൽ ഉടൻ അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.











0 comments