വിജയ്‌ക്ക് ഇനി റോഡ് ഷോ വേണ്ട: പ്രചാരണത്തിന് ഹെലികോപ്റ്റർ വാങ്ങാൻ ടിവികെ

ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം പ്രചാരണപരിപാടികളിൽ മാറ്റം വരുത്താനൊരുങ്ങി ടിവികെ. ജനങ്ങളെ നേരിട്ട് കണ്ട് നടത്തുന്ന റോഡ് ഷോകൾ ഒഴിവാക്കി പ്രചാരണ പരിപാടിക്ക് ഹെലികോപ്റ്റർ വാങ്ങുമെന്നാണ് വിവരം.
റോഡ് ഷോകൾ ഗതാഗത തടസ്സമുണ്ടാക്കുന്നതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നതും ഒഴിവാക്കാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് എന്നാണ് പാർട്ടി നൽകുന്ന ഔദ്യോഗിക വിശദീകരണം.
പാർട്ടി രൂപീകരിച്ച് അധികം വൈകാതെ ഹെലികോപ്റ്റർ വാങ്ങാനുള്ള തീരുമാനം ടിവികെയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും, സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ചും വലിയ വിമർശനങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പിലെ ചെലവിനെ സംബന്ധിച്ചും വിമശനങ്ങൾക്ക് പാത്രമാകുന്നുണ്ട്. മുൻ മുഖ്യമന്ത്രി ജയലളിത മുൻപ് ഹെലികോപ്റ്ററിൽ പര്യടനം നടത്തിയിരുന്നു. പരിപാടി നിശ്ചയിച്ചാൽ അതിനു 15 മിനുട്ട് മുൻപ് മാത്രമേ വിജയ് എത്തുകയുള്ളൂ എന്നാണ് തീരുമാനം.
കരൂരിലെ പരിപാടിക്ക് ആറോളം മണിക്കൂർ വൈകിയാണ് വിജയ് എത്തിയത്. പാർട്ടിയുടെ പ്രചാരണ പരിപാടിക്ക് ഇത്രയധികം ജനങ്ങളെ ഉപയോഗിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്.
അതേസമയം, സംഭവം നടന്ന ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വിജയ് കരൂരിലെത്തുകയോ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുകയോ ചെയ്തില്ല എന്നും ആക്ഷേപമുണ്ട്.










0 comments