തെലങ്കാന ടണൽ അപകടം: തൊഴിലാളികളെ കണ്ടെത്താനായില്ല: രക്ഷാപ്രവർത്തനം തുടരുന്നു

Photo Credit: X
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ തുരങ്കം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എട്ട് തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. പ്രാദേശിക രക്ഷാപ്രവർത്തകർക്ക് പുറമെ ഇന്ത്യൻ ആർമി, നേവി, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) തുടങ്ങിയ ഏജൻസികളും രക്ഷാ പ്രവർത്തനം നടത്തുകയാണ്. തെഴിലാളികളെ ഉടൻ കണ്ടെത്തി രക്ഷപ്പെടുത്താനാകും എന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. അതേസമയം, ചെളിയും വെള്ളക്കെട്ടും സിമന്‍റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവർത്തകർക്ക് മുന്നോട്ട് പോകാൻ കടുത്ത വെല്ലുവിളിയാണ്.
രണ്ട് എഞ്ജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണെന്ന് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. ടണലിൽ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്. ഈ സമയത്ത് അമ്പതോളം തൊഴിലാളികൾ ടണലിൽ ഉണ്ടായിരുന്നതായാണ് വിവരം. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചില തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നുള്ള നിന്നുള്ള വിദഗ്ധ സംഘം ടൺലിൽ സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. ദുരന്ത നിവാരണ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.











0 comments