തെലങ്കാന തുരങ്കം അപകടം: കുടുങ്ങിയ തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കാനായില്ല

ഹൈദരാബാദ് : തെലങ്കാന നാഗർകുർണൂലിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് കുടുങ്ങിയ എട്ട് തൊഴിലാളികളുമായി ബന്ധംസ്ഥാപിക്കാനായില്ല. അപകടമുണ്ടായതിന് സമീപത്തുവരെ രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ബി സന്തോഷ് അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയും സൈന്യവും സർക്കാരിന്റെ ഖനനകമ്പനിയുടെ ഉദ്യോഗസ്ഥരുമടക്കമുള്ള സംഘമാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രോജക്ടിന്റെ ഭാഗമായ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
തുരങ്കത്തിൽ 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇവിടെയാണ് ടണൽ കുഴിക്കുന്ന യന്ത്രം പ്രവർത്തിച്ചുകൊണ്ടിരുന്നത്. 13.5 കിലോമീറ്റർ ഉള്ളിലെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. തുരങ്കത്തിലെ വെള്ളം കെട്ടിക്കിടക്കുന്നതടക്കം പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുന്നത് ശ്രമകരമാണ്. തുരങ്കത്തിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഓക്‌സിജൻ സഹായം ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.
ശനിയാഴ്‌ച അപകടം നടക്കുമ്പോൾ 51 തൊഴിലാളികൾ ടണലിലുണ്ടായിരുന്നു. പുലർച്ചെ എട്ടരയോടെയാണ് ടണലിന്റെ മേൽക്കൂര ഇടിഞ്ഞുവീണത്. രണ്ട് എൻജിനിയർമാർ, രണ്ട് മെഷീൻ ഓപ്പറേറ്റർമാർ, നാല് തൊഴിലാളികൾ എന്നിവരാണ് കുടുങ്ങിയത്.











0 comments