സീറ്റ് ധാരണ ഇന്ന് പ്രഖ്യാപിക്കും
print edition മഹാസഖ്യത്തിൽ തർക്കങ്ങളില്ല : തേജസ്വി യാദവ്

ന്യൂഡൽഹി
ബിഹാറിൽ മഹാസഖ്യത്തിന്റെ സീറ്റ് ധാരണയിൽ വ്യാഴാഴ്‌ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. സഖ്യത്തിൽ തർക്കങ്ങളില്ലെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് പട്‌നയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബുധനാഴ്‌ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് അശോക് ഗെലോട്ടും തേജസ്വിയും ചർച്ച നടത്തി. വ്യാഴാഴ്‌ച പട്‌നയിൽ എല്ലാ കക്ഷികളും പങ്കെടുക്കുന്ന വാർത്താസമ്മേളനത്തിൽ സീറ്റ് ധാരണ പ്രഖ്യാപിക്കാനാണ് പദ്ധതി. ഒറ്റക്കെട്ടായി മത്സരിക്കാനും മഹാസഖ്യം ആഹ്വാനംചെയ്യും. എന്നാൽ, സീറ്റ്‌ധാരണ വൈകിയതോടെ പാർടികൾ സ്വന്തംനിലയ്‌ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് സഖ്യകക്ഷികൾ പരസ്‌പരം മത്സരിക്കുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നു. 12 മണ്ഡലത്തിൽ സഖ്യകക്ഷികൾ ഏറ്റുമുട്ടുന്നു. ജയസാധ്യതയുള്ള സീറ്റുകൾക്കുള്ള പിടിവാശിയിൽ കോൺഗ്രസും എല്ലാ കക്ഷികളും വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകണമെന്ന നിലപാടിൽ ആർജെഡിയും ഉറച്ചുനിന്നതോടെ സഖ്യം അനിശ്ചിതാവസ്ഥയിലാണെന്ന വാർത്ത പ്രചരിച്ചു. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ജെഎംഎം സഖ്യംവിട്ടു. ഇതോടെ, സമവായത്തിന് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി. തുടർന്നാണ്, സമവായചർച്ചകൾക്കായി അശോക് ഗെലോട്ടിനെ കോൺഗ്രസ് ചുമതലപ്പെടുത്തിയത്. ചിലയിടങ്ങളിൽ ‘സൗഹൃദ മത്സരം’ ഉണ്ടാകുന്നത് വലിയ കാര്യമല്ലെന്ന് ഗെലോട്ട് പ്രതികരിച്ചു.









0 comments