പാക് ഏജൻസികൾക്ക് മൊബൈൽ വഴി വിവരങ്ങൾ കൈമാറി, പതിനഞ്ചുകാരൻ അറസ്റ്റിൽ

ചണ്ഡീഗഡ്: തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഏജൻസികൾക്ക് കൈമാറിയതായുള്ള കേസിൽ പഞ്ചാബിലെ പത്താൻകോട്ടിൽ പതിനഞ്ച് വയസുകാരൻ അറസ്റ്റിൽ.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട കുട്ടിയെ തീവ്രവാദികൾ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ, ഐഎസ്‌ഐ, ആ രാജ്യത്ത് ഭീകര മൊഡ്യൂളുകൾ നടത്തുന്ന ഫ്രണ്ടൽ സംഘടനകൾ എന്നിവരുമായി കുട്ടി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായി പത്താൻകോട്ട് സീനിയർ പോലീസ് സൂപ്രണ്ട് ദിൽജിന്ദർ സിംഗ് ധില്ലൺ പറഞ്ഞു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ആൺകുട്ടിയെ പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ്. ജമ്മു കശ്മീരിൽ താമസിച്ചിരുന്ന കുട്ടിയുടെ പിതാവ് ഒരു വർഷം മുമ്പ് കൊല്ലപ്പെട്ടു എന്ന് പറഞ്ഞ് വൈകാരികമായി ചൂഷണം ചെയ്താണ് വിവരങ്ങൾ ശേഖരിച്ചത്. ഇതിനായി 15 കാരൻ ഉപയോഗിച്ചിരുന്ന ഫോൺ ഏജൻസികൾ ക്ലോൺ ചെയ്തതായും കണ്ടെത്തി. കഴിഞ്ഞ ഒരു വർഷമായി ഈ ബന്ധം തുടരുന്നതായും പറഞ്ഞു.
ചില പ്രധാന സ്ഥലങ്ങളുടെ വീഡിയോഗ്രാഫി നടത്തി വിവരങ്ങൾ എടുത്തിരുന്നു. പഞ്ചാബിൽ ഇത്തരത്തിൽ വേറെയും കുട്ടികൾ ചൂഷണം ചെയ്യപ്പെട്ടതായി സംശയിക്കുന്നുണ്ട്.
സമാനമായ സാഹചര്യത്തിൽ വ്യോമസേനാ സ്റ്റേഷനിൽ ചാരപ്പണി നടത്തിയതിന് ഒരു കരാറുകാരനും അറസ്റ്റിലായിട്ടുണ്ട്. 2020 മുതൽ അംബാലയിലെ വ്യോമസേനാ താവളത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്ന കോൺട്രാക്ടറായ സുനിൽ എന്ന സണ്ണിയെയാണ് അറസ്റ്റ് ചെയ്തത്.
വ്യോമസേനയെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ കൈമാറിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ മൊബൈൽ പിടിച്ചെടുത്തതിൽ സംശയാസ്പദമായ നിരവധി കാര്യങ്ങൾ കണ്ടെത്തിയതായി എസ് പി പറഞ്ഞു. ഒരു സ്ത്രീ വഴിയായിരുന്നു ഇയാളുടെ കൈമാറ്റം.










0 comments