യാത്രക്കാരെ ആപ്പിലാക്കി ‘റെയില്‍ വണ്‍' ആപ്

കൊച്ചി: ട്രെയിൻ സംബന്ധമായ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി റെയിൽവേ അവതരിപ്പിച്ച ‘റെയിൽ വൺ' ആപ് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ആപ് ആരംഭിച്ച് ഒരുവർഷം പിന്നിടുമ്പോഴും ട്രെയിനിന്റെ തത്സമയ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്നും ആപ്പിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നില്ലെന്നുമാണ് പരാതി.
ചില സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ ഇല്ലെന്നാണ് ആപ്പിലെ വിവരം. എന്നാല്‍, സ്‌റ്റേഷനില്‍ അന്വേഷിക്കുമ്പോള്‍ സര്‍വീസ് ഉണ്ടെന്നും അധികൃതര്‍ പറയുന്നു. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിലാണ് വലിയ തടസ്സം. പണമടച്ചുകഴിഞ്ഞാൽ ആപ് ഹാങ് ആകും. ടിക്കറ്റ് ഉറപ്പിക്കാൻ യാത്രക്കാർക്കാകുന്നില്ല. പഴയ യുടിഎസ്, ഐആർസിടിസി ആപ്പുകളിലെ വിവരങ്ങൾ ഉപയോഗിച്ച് റെയില്‍ വണ്ണില്‍ കയറാനും കഴിയുന്നില്ല. പുതിയ യൂസർ ഐഡി ഉണ്ടാക്കണമെന്നതാണ് മറ്റൊരു ബുദ്ധിമുട്ട്. ട്രെയിനുകൾ വൈകുന്ന വിവരവും ആപ്പിൽ കൃത്യമല്ല. ആപ്പിൽ കാണിക്കുന്ന സമയം കൃത്യതയില്ലാത്തതാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
സ്വകാര്യ ആപ്പുകൾ മുന്നിൽ
ഔദ്യോഗിക ആപ്പിനേക്കാൾ കൃത്യമായ വിവരങ്ങൾ സ്വകാര്യ റെയിൽവേ ആപ്പുകൾ നൽകുന്നുണ്ടെന്ന് യാത്രക്കാർ. ഇതിനാൽ ട്രെയിനിന്റെ തത്സമയ വിവരങ്ങൾ കൃത്യമായി അറിയാൻ യാത്രക്കാർ ഇന്നും സ്വകാര്യ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. യുടിഎസ് ആപ് നിർത്തലാക്കിയതും യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഐആർസിടിസി റെയിൽ കണക്ട് ലഭ്യമാണെങ്കിലും റെയിൽ വണ്ണിലേക്ക് മാറാനാണ് റെയിൽവേ നിർദേശിക്കുന്നത്.











0 comments