ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്: ലോകത്തെ ഏറ്റവും വലിയ എഐ ഡാറ്റ സെന്റർ ഇന്ത്യയിൽ തുടങ്ങാൻ ടിസിഎസ്

ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്നുവരുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിൽ' നിർണ്ണായക പ്രഖ്യാപനവുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്. ലോകത്തെ ഏറ്റവും വലിയ എഐ ഡാറ്റ സെന്റർ ശൃംഖലകളിലൊന്ന് ഇന്ത്യയിൽ നിർമ്മിക്കാനാണ് ടിസിഎസ് പദ്ധതിയിടുന്നത്.
ഏകദേശം 6.5 ബില്യൺ ഡോളർ (ഏകദേശം 54,000 കോടി രൂപ) മുടക്കിയാണ് ടിസിഎസ് ഈ ബൃഹത്തായ എഐ ഇൻഫ്രാസ്ട്രക്ചർ കമ്പനി സ്ഥാപിക്കുന്നത്. 1 ജിഗാവാട്ട് ശേഷിയുള്ള എഐ ഡാറ്റ സെന്ററുകളാണ് ലക്ഷ്യം. ഇത് നിലവിൽ ഇന്ത്യയിലുള്ള ആകെ ഡാറ്റ സെന്റർ ശേഷിക്ക് തുല്യമാണ്.
ടിസിഎസും ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജിയും ചേർന്ന് 'ഹൈപ്പർവാൾട്ട്' എന്ന പേരിൽ പുതിയ യൂണിറ്റിന് തുടക്കം കുറിച്ചു. ഇതിനായി ആദ്യഘട്ടത്തിൽ 18,000 കോടി രൂപയുടെ നിക്ഷേപം ഇരുകമ്പനികളും ചേർന്ന് നടത്തും.
പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എഎംഡി യുമായി ചേർന്ന് 'ഹീലിയോസ്' എഐ പ്ലാറ്റ്‌ഫോം വികസിപ്പിക്കാനും ടിസിഎസ് ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ ഓപ്പൺ എഐ തങ്ങളുടെ മോഡലുകൾ ഇന്ത്യയിൽ പ്രവർത്തിപ്പിക്കാനായി ടിസിഎസിന്റെ ഡാറ്റ സെന്റർ ഉപയോഗിക്കാൻ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയെ ആഗോള എഐ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എഐ ഇംപാക്ട് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ 75-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
എഐ രംഗത്ത് വിദേശ കമ്പനികളെ മാത്രം ആശ്രയിക്കാതെ ഇന്ത്യയുടെ സ്വന്തം സുരക്ഷിതമായ 'സോവറിൻ ക്ലൗഡ്' സംവിധാനങ്ങൾ കെട്ടിപ്പടുക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.










0 comments