ad
Deshabhimani

അഴിമതി തടയാൻ തമിഴ്നാട് സർക്കാർ; ടാസ്മാക് ജീവനക്കാർക്ക് ശമ്പളവർധന

vijay

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

വെബ് ഡെസ്ക്

Published on Jul 07, 2026, 08:03 PM | 1 min read

ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ മദ്യവിൽപ്പന ശാലകളായ ടാസ്മാക് ജീവനക്കാരുടെ ശമ്പളം 25 ശതമാനം വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഔട്ട്‌ലെറ്റുകളിലെ അഴിമതി തടയുന്നതിനും ഉപഭോക്താക്കളിൽ നിന്ന് മദ്യക്കുപ്പികൾക്ക് അമിതവില ഈടാക്കുന്നത് അവസാനിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ മദ്യവിൽപ്പന രംഗം നവീകരിക്കുന്നതിനായി ടിവികെ സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും പുതിയ പരിഷ്കാരങ്ങളിൽ ഒന്നാണിത്.


ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ ഒരു മദ്യക്കുപ്പിക്ക് നിശ്ചിത വിലയേക്കാൾ 10 രൂപ വരെ അമിതമായി വാങ്ങുന്നു എന്ന പരാതി വ്യാപകമായിരുന്നു. മെച്ചപ്പെട്ട ശമ്പളം നൽകുന്നതിലൂടെ ഇത്തരം നിയമവിരുദ്ധമായ പിരിവുകളിൽ നിന്നും ജീവനക്കാർ പിന്മാറുമെന്നാണ് സർക്കാർ കരുതുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ ടാസ്മാക് ജീവനക്കാർക്ക് ഇത്രയും വലിയൊരു ശമ്പളവർധനവ് നടപ്പിലാക്കിയിട്ടില്ലെന്ന് മന്ത്രി വിഘ്നേഷ് വ്യക്തമാക്കി. മികച്ച വേതനം ജീവനക്കാരുടെ അച്ചടക്കവും ഉത്തരവാദിത്തവും വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിച്ചിരുന്ന 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ പൂട്ടാൻ മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ഈ പുതിയ ശമ്പള പരിഷ്കരണ പ്രഖ്യാപനം വരുന്നത്. തമിഴ്‌നാട്ടിലാകെ നിലവിലുള്ള 4,765 ഔട്ട്‌ലെറ്റുകളിൽ നിന്നാണ് മാനദണ്ഡങ്ങൾ പാലിക്കാത്ത 717 എണ്ണം പൂട്ടാനായി കണ്ടെത്തിയത്. ഇതിൽ ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കടകളും, ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകളും ഉൾപ്പെടുന്നു.


പൊതുസ്ഥലങ്ങളിൽ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ഈ സാമൂഹിക പരിഷ്കരണ നടപടിയെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി, പ്രത്യേക വനിതാ സുരക്ഷാ സേന, എല്ലാ ജില്ലകളിലും മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡുകൾ എന്നിവയ്ക്ക് പിന്നാലെ ടിവികെ സർക്കാർ ആഭ്യന്തര നയങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഏറ്റവും പുതിയ ജനക്ഷേമ പരിപാടിയാണ് ഈ ടാസ്മാക് പരിഷ്കാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home