print edition വിജയ് തരംഗം; തമിഴ്‌നാട്ടിൽ തൂക്കുസഭ

ചെന്നൈ: ഡിഎംകെ സഖ്യത്തിന് തുടർഭരണമെന്ന പ്രവചനങ്ങൾ കാറ്റിൽപ്പറത്തി തമിഴ്നാട്ടിൽ വിജയ്‍ തരംഗം. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 234 അംഗ നിയമസഭയിൽ 107 സീറ്റ് നേടി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കനത്ത തിരിച്ചടി നേരിട്ട ഡിഎംകെ 60 സീറ്റിൽ ഒതുങ്ങി.
സ്വന്തം തട്ടകമായ കൊളത്തൂരിൽ ടിവികെ സ്ഥാനാർഥി വി എസ് ബാബുവിനോട് എണ്ണായിരത്തിലേറെ വോട്ടിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തോറ്റു. വിജയ് മത്സരിച്ച രണ്ട് സീറ്റിലും ജയിച്ചു. പെരമ്പൂരിൽ അരലക്ഷത്തോളം വോട്ടിനും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഇരുപതിനായിരത്തിലേറെ വോട്ടിനുമാണ് കന്നിമത്സരത്തിൽ ജയം.
ഡിഎംകെ നേതൃ-ത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യം 73 സീറ്റിലും പ്രധാനപ്രതിപക്ഷമായിരുന്ന എഐഎഡിഎംകെ, ബിജെപി സഖ്യം 53 സീറ്റിലും ഒതുങ്ങി. കേവലഭൂരിപക്ഷത്തിനുവേണ്ട 118 സീറ്റ് ആർക്കും നേടാനാകാത്തതിനാൽ തൂക്കുസഭയിലേക്കാണ് തമിഴ്നാട് നീങ്ങുന്നത്.
ഡിഎംകെ സഖ്യത്തിലുള്ള കോൺഗ്രസും എൻഡിഎ സഖ്യത്തിലുള്ള പിഎംകെയും വിജയ്‍യെ പിന്തുണയ്‍ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എഐഎഡിംകെ മൂന്നാമതായി. ബിജെപി ഒരു സീറ്റിലൊതുങ്ങി. 2021ൽ 159 സീറ്റായിരുന്നു ഡിഎംകെസഖ്യം നേടിയത്.
2024 ഫെബ്രുവരി രണ്ടിനാണ് ചലച്ചിത്രരംഗംവിട്ട് വിജയ്‍ ടിവികെ രൂപീകരിച്ചത്.










0 comments