ബംഗാളിൽ സുവേന്ദു അധികാരി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ രാവിലെ 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.
നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു, മുഖ്യമന്ത്രി മമത ബാനർജിയെ ഭവാനിപൂരിൽ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. കോൺഗ്രസ് പാർട്ടിയിൽ തുടങ്ങി തൃണമൂൽ കോൺഗ്രസിൽ മമതയുടെ വലംകയ്യായി നിൽക്കുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയയാളാണ് സുവേന്ദു അധികാരി.
തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ സിപിഐ എമ്മിന് ഒരു സീറ്റാണുള്ളത്. പരാജയം സമ്മതിക്കില്ലെന്നും ബിജെപിയുടെ വിജയം 'കൊള്ളയുടെ' ഫലമാണെന്നും ആരോപിച്ച് മമത ബാനർജി രാജിവെക്കാൻ വിസമ്മതിച്ചിരുന്നു.
ഇതേത്തുടർന്ന് സർക്കാരിന്റെ കാലാവധി പൂർത്തിയായത് കണക്കിലെടുത്ത് ഗവർണർ ആർഎൻ രവി ഇന്നലെ നിയമസഭ പിരിച്ചുവിട്ടിരുന്നു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.











0 comments