നല്ല തെളിവുകളോ മതിയായ കാരണങ്ങളോ ഹർജിയിൽ കണ്ടെത്താനായില്ല
ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ഉമർ ഖാലിദ്
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച് 2026 ജനുവരി അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ, ഉമർ ഖാലിദ് നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. വിധി പുനഃപരിശോധിക്കാൻ തക്കവണ്ണമുള്ള നല്ല തെളിവുകളോ മതിയായ കാരണങ്ങളോ ഹർജിയിൽ കണ്ടെത്താനായില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
2026 ജനുവരി അഞ്ചിന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ കൂട്ടുപ്രതിക്കും ജാമ്യം നിഷേധിച്ചിരുന്നു. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം. അതേസമയം, കേസിലെ കൂട്ടുപ്രതികള്‍ക്ക് കർശന വ്യവസ്ഥകളോടെയും ജാമ്യം അനുവദിച്ചിരുന്നു. മറ്റ് പ്രതികളിൽ നിന്ന് വ്യത്യസ്തമായ പങ്കാണ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഗൂഢാലോചനയിലുള്ളതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
പൗരത്വ ഭേദഗതി നിയമത്തെ (CAA) ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ (UAPA) അടക്കമുള്ള വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.









0 comments