വോട്ടർപട്ടികയിൽ പേരില്ല; ലഖ്‌നൗ നിവാസികളുടെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ ലഖ്‌നൗവിലെ 91 നിവാസികൾ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയം ഇപ്പോൾ പരിഗണിക്കുന്നത് 'പണ്ടോറയുടെ പെട്ടി' തുറക്കുന്നതിന് തുല്യമാകുമെന്ന് നിരീക്ഷിച്ച കോടതി, ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.
ലഖ്‌നൗവിലെ അക്ബർ നഗറിൽ വീടുകൾ പൊളിച്ചുനീക്കപ്പെട്ടതിനെത്തുടർന്ന് തങ്ങൾക്ക് സ്ഥിരമായ വിലാസമില്ലെന്നും അതിനാൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നുമാണ് ഹർജിക്കാരുടെ പരാതി.
എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഈ വിഷയത്തിൽ ഇടപെടാൻ താൽപ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജിക്കാർ ആദ്യം ബൂത്ത് ലെവൽ ഓഫീസർമാരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെയും സമീപിക്കണം.
അവിടെ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി നിർദ്ദേശിച്ചു. അനധികൃത നിർമ്മാണം എന്നാരോപിച്ച് 2023 സെപ്റ്റംബറിലാണ് അക്ബർ നഗറിലെ വീടുകൾ പൊളിച്ചുനീക്കിയത്.
തുടർന്ന് പുനരധിവാസ നടപടികൾ നടന്നുവരികയാണ്. തങ്ങളുടെ വോട്ടവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ പരാതികൾ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments