സിബിഎസ്ഇ ത്രിഭാഷാ നയം: ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ നടപ്പു അധ്യയന വർഷം (2026-27) മുതൽ നടപ്പിലാക്കിയ പുതിയ ത്രിഭാഷാ നയം താൽക്കാലികമായി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. നയത്തെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട പുതിയ ഹർജികളിൽ കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും കോടതി നോട്ടീസ് അയച്ചു.
വിശദമായ വാദത്തിനായി കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. പത്ത് ദിവസത്തിനകം കേന്ദ്ര സർക്കാർ കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
പുതിയ നയപ്രകാരം ഒമ്പതാം ക്ലാസ് മുതൽ വിദ്യാർത്ഥികൾ രണ്ട് ഇന്ത്യൻ ഭാഷകൾ നിർബന്ധമായും പഠിക്കേണ്ടതുണ്ട്. ഇത് അഞ്ചാം ക്ലാസ് മുതൽ കുട്ടികൾ തുടർച്ചയായി പഠിച്ചുവരുന്ന വിദേശ ഭാഷകളോ മറ്റ് വിഷയങ്ങളോ പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നതാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി.
300 വർഷത്തിലേറെയായി ഇന്ത്യയിലുള്ള ഇംഗ്ലീഷ് ഭാഷയെ 'ഇന്ത്യൻ ഇതര' ഭാഷയായി കണക്കാക്കുന്നതിലെ അശാസ്ത്രീയതയും അവർ കോടതിയിൽ ഉന്നയിച്ചു. എന്നാൽ, പുതിയ ഭാഷകൾ പഠിക്കുന്നത് കുട്ടികൾക്ക് ഒരിക്കലും നഷ്ടമാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം.











0 comments