ഭാര്യവീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

സഹാരൻപുർ: ഉത്തർപ്രദേശിലെ സഹാരൻപുരിൽ ഭാര്യവീട്ടിൽ 30കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാശിറാം കോളനി സ്വദേശി ഭരത് കുമാറാണ് മരിച്ചത്. ഭാര്യയും അമ്മായിയമ്മയും ഉൾപ്പെടെയുള്ളവർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഏഴുമാസം മുമ്പായിരുന്നു ഭരത്തിന്റെ വിവാഹം. വിവാഹശേഷം ഭാര്യവീട്ടിൽ താമസിക്കാമെന്ന ധാരണയിലായിരുന്നു വിവാഹമെന്ന് കുടുംബം പറഞ്ഞു. ഫാക്ടറിയിൽ തൊഴിലാളിയായിരുന്ന ഭരത് കുടുംബച്ചെലവുകളും വഹിച്ചിരുന്നു.
സ്വന്തം വീട്ടിൽനിന്ന് പണം കൊണ്ടുവരാൻ ഭാര്യയും ബന്ധുക്കളും നിരന്തരം സമ്മർദം ചെലുത്തിയിരുന്നുവെന്ന് ഭരത്തിന്റെ അമ്മ ആരോപിച്ചു. തിങ്കളാഴ്ച രാത്രി മകനുമായി സംസാരിച്ചപ്പോൾ അസ്വാഭാവികത ഒന്നും തോന്നിയില്ലെന്നും പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചെന്നും അവർ പറഞ്ഞു.
ഭരത്തിന്റെ ഭാര്യയുടെ മൂന്നാമത്തെ വിവാഹമാണിതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്ന് പൊലീസ് പറഞ്ഞു. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ. കുടുംബം ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.










0 comments