print edition ഗസ്റ്റ് അധ്യാപകർക്ക് അസി. പ്രൊഫസർമാരുടെ ശമ്പളം നൽകാനാകില്ല; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

റിതിൻ പൗലോസ്
Published on Mar 24, 2026, 01:52 AM | 1 min read
ന്യൂഡൽഹി : ഗസ്റ്റ് അധ്യാപകർക്ക് അസി. പ്രൊഫസർമാരുടേതിന് തുല്യമായ ശന്പളം നൽകാനാകില്ലെന്ന് സുപ്രീംകോടതി. സ്ഥിരംജീവനക്കാരായ അസി. പ്രൊഫസർമാരുടേതിൽനിന്ന് വ്യത്യസ്‌തമായ ജോലിയാണ് ഗസ്റ്റ് അധ്യാപകർക്ക് യുജിസി നിശ്ചയിച്ചിരിക്കുന്നതെന്നും കാലടി സംസ്‌കൃത സർവകലാശാല നൽകിയ അപ്പീൽ അംഗീകരിച്ച് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവര്‍ ഉത്തരവിൽ പറഞ്ഞു.
ഗസ്റ്റ് അധ്യാപകര്‍ക്ക് തത്തുല്യ ശന്പളം നൽകണമെന്നും അർഹരായവരെ സ്ഥിരപ്പെടുത്തണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ചും പിന്നീട് ഭേദഗതികളോട് കൂടി ഡിവിഷൻ ബെഞ്ചും പാസാക്കിയ ഉത്തരവിനെതിരെയാണ് സര്‍വകലാശാല അപ്പീൽ നൽകിയത്.
അതേസമയം സർവകലാശാല പിരിച്ചുവിട്ടവർക്ക് അഞ്ചുവർഷത്തെ മുൻകാല പ്രാബല്യത്തോടെ മാസം അന്പതിനായിരം രൂപവച്ച് എട്ടാഴ്‌ചക്കകം നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.
യുജിസി മാനദണ്ഡങ്ങൾ പാലിക്കുമെന്ന ഉറപ്പിലാണ് ഗസ്റ്റ് അധ്യാപകർ നിയമിക്കപ്പെടുന്നത്. അവർക്ക് പ്രതിമാസം അന്പതിനായിരം രൂപവരെയാണ് വേതനം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഗസ്റ്റ് അധ്യാപകരിൽ ചിലർ വിരമിക്കൽ പ്രായത്തിലാണെങ്കിലും അവർക്ക് സ്ഥിര നിയമനമോ തത്തുല്യ വേതനമോ ആവശ്യപ്പെടാൻ കഴിയില്ല.
ഹർജിയിൽപോലും ഉന്നയിക്കാത്ത തത്തുല്യ വേതനമാണ് ഹൈക്കോടതി നൽകണമെന്ന് പറഞ്ഞത്. ദീർഘകാലം ജോലിയെടുത്തുവെന്ന വാദം സാന്പത്തിക ആനുകൂല്യങ്ങൾക്കായി ഉന്നയിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഗസ്റ്റ് അധ്യാപകർ നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇവരെ സ്ഥിരപ്പെടുത്താനും തുല്യവേതനം നൽകാനും ഉത്തരവിട്ടിരുന്നു. എന്നാൽ പത്തുവർഷം പൂർത്തിയാകാത്തതിനാൽ സ്ഥിരനിയമനം വേണ്ടെന്ന് നിർദേശിച്ച ഡിവിഷൻ ബെഞ്ച്, അസി. പ്രൊഫസർമാരുടെ മൊത്ത ശമ്പളത്തിന് തത്തുല്യമായ വേതനം നൽകാനാണ് ഉത്തരവിട്ടത്. ഇൗ രണ്ട് വിധികളും സുപ്രീംകോടതി റദ്ദാക്കി.










0 comments