ബംഗാൾ വോട്ടർപട്ടിക പുതുക്കൽ: ആക്ഷേപം ഉന്നയിക്കാൻ ഒരാഴ്ച കൂടി സമയം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അവകാശവാദങ്ങളും ഉന്നയിക്കാനുള്ള സമയം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നൽകി. ഫെബ്രുവരി 14 മുതൽ ഒരാഴ്ചത്തേക്കാണ് സമയം നീട്ടിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മമത ബാനർജി നൽകിയ ഹർജിയിൽ സുപ്രധാന ഉത്തരവിട്ടത്. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേര് ഒഴിവാക്കുന്നുവെന്ന ആരോപണം പരിശോധിക്കാൻ 8,505 സർക്കാർ ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
ഈ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് റിപ്പോർട്ട് ചെയ്യണം. ഇവരുടെ സേവനം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായി ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകി.
വോട്ടർപട്ടികയിലെ പിഴവുകൾ തിരുത്തുമ്പോൾ ആധാർ കാർഡ്, അഡ്മിറ്റ് കാർഡ് തുടങ്ങിയ രേഖകൾ ഇആർഒമാർ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നേരെ അക്രമം നടക്കുന്നുവെന്ന പരാതിയിൽ മറുപടി നൽകാൻ പശ്ചിമ ബംഗാൾ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരായി ജനാധിപത്യം സംരക്ഷിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കാൻ അനുവദിക്കില്ലെന്ന് കോടതി അന്ന് ഉറപ്പുനൽകിയിരുന്നു.
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സ്വാഭാവികമായ അക്ഷരപ്പിശകുകളുടെ പേരിൽ പോലും ആളുകളെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.










0 comments