ത്രിഭാഷ നയം നടപ്പാക്കാതിരുന്ന സംസ്ഥാനങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ത്രിഭാഷ നയം നടപ്പാക്കാതിരുന്ന തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി എസ് മണി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020) പ്രകാരമാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ത്രിഭാഷ നയം നടപ്പാക്കാൻ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ കുട്ടികള്‍ മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷ നയത്തിന്റെ അടിസ്ഥാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പെടെ ഹിന്ദി അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഏറ്റെടുക്കാൻ പറയാൻ സുപ്രീംകോടതിക്ക് സാധിക്കില്ലെന്ന് ഹർജി പരിഗണിക്കവെ പർദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മൗലികാവകാശങ്ങളിൽ ലംഘനമുണ്ടായാൽ മാത്രമേ കോടതിക്ക് ഇടപെടാൻ സാധിക്കുകയുള്ളൂ എന്നും, ഈ വിഷയത്തിൽ അതുണ്ടായിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹർജി സമർപ്പിച്ച അപേക്ഷകന് വിഷയവുമായുള്ള ബന്ധത്തെകുറിച്ചും കോടതി ചോദിച്ചു. ഡൽഹിയിൽ താമസമാക്കിയ ജി എസ് മണി ബിജെപിയുമായി ബന്ധമുള്ളയാളാണ്. സംസ്ഥാനങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് തിരിച്ചടി കൂടിയാണ് ഈ വിധി.
0 comments