'ഒമ്പതാം ക്ലാസിലല്ല, ആറാം ക്ലാസിൽ തുടങ്ങൂ'; സിബിഎസ്ഇ മൂന്നാം ഭാഷാ നയത്തിൽ കേന്ദ്രത്തിന് നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഒമ്പതാം ക്ലാസ് തലത്തിൽ മൂന്നാമതൊരു ഭാഷ കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി.
പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തൊട്ടുമുമ്പായി ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത് വിദ്യാർത്ഥികൾക്ക് അനാവശ്യമായ മാനസിക സമ്മർദ്ദം നൽകുമെന്ന് ജസ്റ്റിസ് ബിവി നാഗരത്ന നിരീക്ഷിച്ചു.
ജവഹർ നവോദയ വിദ്യാലയങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ ഉണ്ടായത്.
ഈ വിദ്യാലയങ്ങളിൽ പിന്തുടരുന്ന ത്രിഭാഷാ നയമാണ് തമിഴ്നാടിന്റെ എതിർപ്പിന് പ്രധാന കാരണം. ഒമ്പതാം ക്ലാസ് എന്നത് അക്കാദമിക് സമ്മർദ്ദം കൂടുതലുള്ള സമയമാണെന്നും, മൂന്നാം ഭാഷ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആറാം ക്ലാസ് മുതലെങ്കിലും തുടങ്ങണമെന്നും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി മൂന്നാം ഭാഷയായി പഠിക്കണമെന്ന് എവിടെയും അനുശാസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, തമിഴ്നാട് സർക്കാർ കേന്ദ്ര നയത്തെ അന്ധമായി എതിർക്കുന്ന നിലപാട് മാറ്റണമെന്നും ഉപദേശിച്ചു.
കേന്ദ്ര വിദ്യാഭ്യാസ നയം ആയതുകൊണ്ട് മാത്രം അതിനെ എതിർക്കാതെ, പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്നും ജസ്റ്റിസ് നാഗരത്ന ഓർമ്മിപ്പിച്ചു.
തന്റെ സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങൾ പങ്കുവെച്ച ജഡ്ജി, നേരത്തെ ഭാഷകൾ പഠിക്കുന്നത് വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. വിഷയത്തിൽ കേന്ദ്രവും തമിഴ്നാട് സർക്കാരും തമ്മിൽ ചർച്ചകൾ നടന്നു വരുന്ന സാഹചര്യത്തിൽ, കോടതി കേസ് ഓഗസ്റ്റ് 11-ലേക്ക് മാറ്റി വെച്ചു.











0 comments