പുതിയ യുജിസി ചട്ടങ്ങൾക്കെതിരായ ഹർജികൾ സുപ്രീംകോടതി ഒന്നിച്ചു പരിഗണിക്കും; കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി: വിവാദമായ പുതിയ യുജിസി ചട്ടങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട എല്ലാ ഹർജികളും ഒന്നിച്ചു പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പുതിയ രണ്ട് ഹർജികൾ കൂടി പരിഗണിച്ച കോടതി, കേന്ദ്ര സർക്കാരിനും യുജിസിക്കും നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ മാർച്ച് 19-ലേക്ക് മാറ്റിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യ അവസരം ഉറപ്പാക്കുന്നതിനായി കൊണ്ടുവന്ന പുതിയ ചട്ടങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
പുതിയ ചട്ടങ്ങളിലെ അവ്യക്തത ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാതി വിവേചനം നിർവചിക്കുന്നതിൽ പുതിയ ചട്ടങ്ങൾ ജനറൽ വിഭാഗത്തെ ഒഴിവാക്കിയെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെ ലംഘനമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതി വിവേചനം തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വർഗ്ഗരഹിത സമൂഹത്തിന് പകരം നാം പിന്തിരിപ്പൻ സമൂഹമായി മാറുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
ഉത്തരേന്ത്യയിൽ നിന്നോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നോ എത്തുന്ന കുട്ടികൾക്കെതിരെ റാഗിംഗ് പോലുള്ളവ നടക്കുന്നത് പരിതാപകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പുതിയ ചട്ടങ്ങൾ വിദഗ്ധ സമിതിയെക്കൊണ്ട് പുനഃപരിശോധിപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ 2012-ലെ പഴയ ചട്ടങ്ങൾ തന്നെ സർവകലാശാലകളിൽ തുടരണമെന്നും കോടതി വ്യക്തമാക്കി.










0 comments