സുപ്രീംകോടതി ഭേദഗതി ബിൽ പാസാക്കി രാജ്യസഭ; ബഹിഷ്കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : പ്രതിപക്ഷം ബഹിഷ്കരണത്തിന് പിന്നാലെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന ബിൽ പാസാക്കി രാജ്യസഭ. സുപ്രീംകോടതി ഭേദഗതി ബിൽ പ്രകാരം സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 37 ആയി വർധിക്കും. തിങ്കളാഴ്ച ലോക്സഭ പാസാക്കിയ ധനബില്ലിന്മേലുള്ള ചർച്ചയിലാണ് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചത്.
മെയ് മാസത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓർഡിനൻസിന് പകരമാണ് ഈ ബിൽ സഭയിലെത്തിയത്. പാർലമെന്റിൽ ചർച്ച ചെയ്ത് പാസാക്കേണ്ടതിന് പകരം പിൻവാതിലിലൂടെയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന വിമർശനമാണ് സഭയിൽ പ്രതിപക്ഷം ഉയർത്തിയത്. എന്തിനാണ് ഇത്ര ധൃതിപിടിച്ച് ഓർഡിനൻസ് ഇറക്കിയിതെന്ന് ചർച്ചയ്ക്ക് തുടക്കമിട്ട കോൺഗ്രസ് എംപി വിവേക് തൻഖ ചോദിച്ചു. നാല് ജഡ്ജിമാരെ കൂടുതൽ നിയമിച്ചതു കൊണ്ട് മാത്രം രാജ്യത്ത് കെട്ടിക്കിടക്കുന്ന 95,000ത്തോളം കേസുകൾ തീർപ്പാകുമോ എന്നും തൻഖ ചോദിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആൾട്ടക്കിൾ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തെ കുറിച്ച് തൻഖ പരാമർശിച്ചതോടെ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് അത് വിലക്കി. ഇതോടെ സഭയിൽ ബഹളം ആരംഭിച്ചു. തുടർന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭ ബഹിഷ്കരിക്കുകയായിരുന്നു.
രാജ്യത്തെ ഹൈക്കോടതികളിൽ 30 ശതമാനം ഒഴിവുകളുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി മേനക ഗുരുസ്വാമി പറഞ്ഞു. ഇവരിൽ 14 ശതമാനം മാത്രമാണ് സ്ത്രീകൾ. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവരും സ്ത്രീകളും ചേർന്നാൽ പോലും 20 ശതമാനത്തിന് താഴെയാണ്. 2018 മുതൽ 2026 വരെ ഈ സർക്കാ നിയമിച്ചവരിൽ 3 ശതമാനം മാത്രമാണ് പട്ടികജാതിക്കാർ. 2 ശതമാനം മാത്രമാണ് പട്ടികവർഗ വിഭാഗത്തിലുള്ളവർ. 12 ശതമാനമാണ് ഒബിസി വിഭാഗത്തിലുള്ള ജഡ്ജിമാരെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ കൊളീജിയം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള പേരുകൾ അയയ്ക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന് സ്വന്തമായി ഈ വിഭാഗത്തിൽ നിന്നുള്ള ആരെയും നിയമിക്കാൻ കഴിയില്ലെന്നായിരുന്നു പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ ന്യായീകരണം. പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ചെങ്കിലും ശബ്ദവോട്ടോടെ ബിൽ പാസാക്കി.










0 comments