മദ്യപിച്ച വിവരം ഹോസ്റ്റൽ അധികൃതർ വീട്ടുകാരെ അറിയിച്ചു; എഞ്ചിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കി

ന്യൂഡൽഹി: സഹപാഠികൾക്കൊപ്പം മദ്യപിച്ച വിവരം ഹോസ്റ്റൽ അധികൃതർ വീട്ടിൽ അറിയിച്ചു. പിന്നാലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർഥി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടാംവർഷ ബിടെക് വിദ്യാർഥിയായ ഉത്തർപ്രദേശ് ഝാൻസി സ്വദേശി ഉദിത് സോണിയാണ് (20) മരിച്ചത്.
രണ്ടു സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷം വെള്ളിയാഴ്ച രാത്രി വൈകിയാണ് ഉദിത് ഹോസ്റ്റലിൽ എത്തിയത്. മദ്യപിച്ചെത്തിയതാണെന്നു വ്യക്തമായതോടെ ഹോസ്റ്റൽ ചട്ടങ്ങൾ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി മാനേജ്‌മെന്റ് അധികൃതർ ഉദിത് സോണിയുടെ വീഡിയോ ചിത്രീകരിച്ച് പിതാവിന് അയച്ചു. തുടർന്ന് പിതാവ് വിജയ് സോണി മകനെ ഫോണിൽ വിളിച്ച് ശകാരിക്കുകയും പഠനം നിർത്തി വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമെന്ന മുന്നറിയിപ്പും നൽകി. ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് പറഞ്ഞു.
വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അധികൃതരുടെ ഭാഗത്ത് അനാസ്ഥയാരോപിച്ച് ഹോസ്റ്റലിലെ മറ്റു വിദ്യാർഥികൾ പ്രതിഷേധിച്ചു. ഹോസ്റ്റലിന് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ വിദ്യാർഥികൾ നശിപ്പിക്കുകയും നോളജ് പാർക്ക് ഏരിയയിൽ സ്ഥിതി ചെയ്യുന്ന കാമ്പസിലെ മറ്റ് വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.










0 comments