നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; മെഡിക്കൽ വിദ്യാർഥിനി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

ചെന്നൈ: തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനി മരിച്ചു. രണ്ട് മലയാളി വിദ്യാർഥികൾക്കു ഗുരുതര പരുക്കേറ്റു. ക്രോംപേട്ടിലെ ബാലാജി മെഡിക്കൽ കോളേജിൽ മൂന്നാം വർഷ അലൈഡ് ഹെൽത്ത് സയൻസസ് വിദ്യാർഥിനിയും വെല്ലൂർ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ (21)യാണു മരിച്ചത്.
മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ഗുരുതര പരുക്കുകളോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 വിദ്യാർഥികൾ രണ്ട് കാറുകളിലായി മഹാബലിപുരത്ത് പോയി തിരിച്ചുവരുന്നതിനിടെ പുലർച്ചെ മൂന്നിനാണ് അപകടം. മിസ്ബ സംഭവ സ്ഥലത്തു തന്നെ മരിച്ചു. എതിരെ വരുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. പരിക്കേറ്റ വിദ്യാർഥികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണത്തിൽ അപകടത്തിന് കാരണമായ ലോറി കടലൂർ ജില്ലയിൽ നിന്നുള്ള പ്രഭാകരന്റേതാണെന്ന് കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാളഹസ്തിക്ക് വിറക് കൊണ്ടുപോകുന്ന വഴിയായിരുന്നു ലോറി നിറുത്തിയിട്ടിരുന്നത്. ഹൈവേയിൽ അപകടകരമായ രീതിയിൽ ഹെവി വാഹനം പാർക്ക് ചെയ്തതിന് ലോറി ഡ്രൈവർ സുഭാഷ് (40) നെ പൊലീസ് അറസ്റ്റ് ചെയ്തു.










0 comments