ടിസി ചോദിച്ചെത്തി; പ്രിൻസിപ്പലിന്റെ ക്യാബിനിൽ അധ്യാപകനെ കുത്തിവീഴ്ത്തി വിദ്യാർത്ഥി

പ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിൽ അധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള 'ലിറ്റിൽ ഫ്ലവർ' സ്കൂളിലാണ് സംഭവം. ടിസി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അധ്യാപകനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിയായ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പലിന്റെ ക്യാബിനിൽ വെച്ച് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ ടിസിയെ ചൊല്ലി ചർച്ച നടക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് അക്രമാസക്തനായ വിദ്യാർത്ഥി കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് അധ്യാപകനെ കുത്തുകയായിരുന്നു.
രക്തത്തിൽ കുളിച്ച അധ്യാപകനെ ഉടൻ തന്നെ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെ ആക്രമിക്കാൻ വിദ്യാർത്ഥി മുൻകൂട്ടി പദ്ധതിയിട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇതിനായി ഓൺലൈൻ വഴിയാണ് പ്രതി കത്തി ഓർഡർ ചെയ്ത് വരുത്തിയത്.
പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ക്രൂരമായ ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ വിദ്യാർത്ഥി മുൻപും ഇതേ അധ്യാപകനുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു എന്ന് സ്കൂൾ അധികൃതരും സഹപാഠികളും പോലീസിന് മൊഴി നൽകി.











0 comments